അനന്യ പാണ്ഡെയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്ത് എൻ.സി.ബി

നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടിൽ ഇന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) റെയ്ഡ് നടത്തുകയും അവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തു. ഈ മാസം ആദ്യം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും മറ്റുള്ളവരും അറസ്റ്റിലായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

അനന്യയെ ചോദ്യം ചെയ്യലിനായി എൻസിബി വിളിപ്പിക്കുകയും അവർ ഏജൻസിക്ക്‌ മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പിതാവും നടനുമായ ചങ്കി പാണ്ഡെക്കൊപ്പമാണ് അനന്യ ചോദ്യം ചെയ്യലിന് ഹാജരായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ ഓഫീസിലാണ് അനന്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. 22 കാരിയായ അനന്യ പാണ്ഡെ 2019 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഒക്‌ടോബർ 2 ന് ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ലഹരി മരുന്നുമായി പിടിക്കപ്പെട്ട പ്രതികളിൽ ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ അനന്യ പാണ്ഡെയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരും മറ്റ് അഞ്ച് പേരും എൻസിബി ഉദ്യോഗസ്ഥർ വേഷംമാറി കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം അറസ്റ്റിലായിരുന്നു.

അതേസമയം ഷാരൂഖ് ഖാന്റെയും മുംബൈയിലെ വീട്ടിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഷാരൂഖ് ഖാൻ ഇന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിലെത്തി മകൻ ആര്യൻ ഖാനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ എൻസിബി എത്തിയത്. ലഹരിമരുന്ന് കേസിൽ ഒക്ടോബർ 8 മുതൽ ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ഇന്നലെ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.