ഉക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും: പിതാവ്

ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയാ നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും. നവീന്റെ മൃതദേഹം ഗവേഷണത്തിനായി ദാവന്‍ഗരയിലെ എസ്.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ദാനം ചെയ്യുമെന്ന് പിതാവ് ശേഖരപ്പ ഗൗഡ അറിയിച്ചു.

ഡോക്ടര്‍ ആകണമെന്ന സ്വ്പനത്തോടെ ഉക്രൈനിലേക്ക് പോയ തന്റെ മകന് അതിന് സാധിച്ചില്ല. അതുകൊണ്ട് നവീന്റെ ശരീരം മറ്റ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനെങ്കിലും ഉപയോഗപ്പെടണം എന്ന് കരുതിയാണ് ഈ തീരുമാനം. മതാചാര പ്രകാരമുള്ള പൂജകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുമെന്നും ശേഖരപ്പ ഗൗഡ പറഞ്ഞു.

നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരു വിമാനത്തവളത്തിലെത്തിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച 11 മണിയോടെ ഭൗതിക ശരീരം ചാലഗേരിയില്‍ എത്തിക്കുമെന്ന് നവീന്റെ സഹോദരന്‍ ഹര്‍ഷ പറഞ്ഞു. ഉക്രൈനിലെ നടപടികള്‍ പൂര്‍ത്തിയാക്കി പോളണ്ടിലെ വാഴ്‌സയിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

മകന്റെ ശരീരം തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ചതില്‍് മുഖ്യമന്ത്രി ബൊമ്മൈയാേട് പിതാവ് നന്ദി പറഞ്ഞു. ഫോണില്‍ സംസാരിച്ചപ്പോള്‍ മൃതദേഹം എത്തിയതിന് ശേഷം ഗ്രാമത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ശേഖരപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. ഉക്രൈനിലെ ഖര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. മാര്‍ച്ച് 1നുണ്ടായ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.