സിഎഎയിൽ രാജ്യമൊട്ടാകെ പ്രതിഷേധം; തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്ന് വിജയ്, അസമിൽ ഹർത്താൽ

പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമൊട്ടാകെ പ്രതിഷേധമിരമ്പുന്നു. പൗരത്വ നിയമ ഭേ​ദ​ഗതി ചട്ടങ്ങൾ നടപ്പാക്കിയതിന് പിന്നാലെ ഡൽഹി ഉൾപ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കനത്ത ജാ​ഗ്രതയിലാണ്. അസമിൽ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളിൽ രാത്രിയിൽ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി.

നിയമം അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ പ്രതികരിച്ചു. വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ നടത്തിയത്. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നത്. തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.

അസമിൽ പ്രതിഷേധം ശക്തമാണ്. ഭേദഗതിക്കെതിരെ ഹർത്താൽ ആരഭിച്ചിട്ടുണ്ട്. പലയിടത്തും സിഎഎ പകർപ്പ് കത്തിച്ചു. വടക്കുകിഴക്കൻ ഡൽഹി ഉൾപ്പടെ മൂന്ന് ജില്ലകളിൽ പൊലീസ് ജാ​ഗ്രതാ നിർദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള ഷഹീൻബാ​ഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്ലാ​ഗ് മാർച്ച് നടത്തും.

സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാണ്. ഉത്തർപ്രദേശിൽ ഉദ്യോ​ഗസ്ഥരോട് ജാ​ഗ്രത പാലിക്കാൻ ഡിജിപി നിർദേശം നൽകി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നിലപാടിന് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. നോയിഡയിൽ പൊലീസ് ഫ്ളാഗ് മാർച്ച് നടത്തി.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ റെയിൽവേ സംരക്ഷണ സേന തടഞ്ഞു. പ്രവർത്തകർ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാവില്ല എന്ന മുദ്രാവാക്യവുമായി പെരുമ്പാവൂരിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ എന്നിവരുടെ നേതൃത്വത്തിൽ അർദ്ധരാത്രിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.