കാര്‍ഷിക ബില്ലുകൾക്ക് എതിരെ ദേശീയ പ്രക്ഷോഭം ഇന്ന്; ബന്ദായി മാറുമെന്ന് കര്‍ഷക സംഘടനകള്‍

കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം ഇന്ന്. കര്‍ഷക സംഘടനകൾ സംയുക്തമായി ഡൽഹിയിലെ ജന്തര്‍മന്ദിറിൽ പ്രതിഷേധ റാലി നടത്തും. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ധര്‍ണകളും പ്രകടനങ്ങളും നടക്കും.

പഞ്ചാബിൽ കര്‍ഷകര്‍ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമയം തുടരുകയാണ്. കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. 28-ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2-ന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

കാർഷിക ബില്ലുകളെ എതിർത്ത് കർഷക സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് പിന്തുണയുമായി കർണാടകത്തിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടക്കും. ദിവസങ്ങളായി ബെംഗളൂരു ഫ്രീഡം പാർക്കില്‍ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

രാവിലെ 11 മണിയോടെ മൈസൂരു സർക്കിളിലേക്ക് പ്രതിഷേധ റാലിയായി സമരക്കാരെത്തും. സംസ്ഥാന ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതികൾ വരുത്തിയതിനെയും കർഷകർ എതിർക്കുന്നു. സെപ്റ്റംബർ 28-ന് കർണാടകത്തില്‍ ബന്ദ് നടത്തുമെന്നും കർണാടക ഫാർമേഴ്സ് അസോസിയേഷന്‍ അറിയിച്ചു.