രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; പരേഡ് അര മണിക്കൂർ വൈകും

സാധാരണ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നതെങ്കിൽ ഇക്കുറി 30 മിനിറ്റ് വൈകി പത്തരയ്ക്കാണ് ചടങ്ങുകൾ ആരംഭിക്കുക. കോവിഡ് നിയന്ത്രണങ്ങൾ,ഡൽഹിയിലെ ശക്തമായ മൂടൽമഞ്ഞ് തുടങ്ങിയ കാരണങ്ങളാലാണിത്. 90 മിനിറ്റ് ദൈർഘ്യമാണു പരേഡിന് ഇക്കുറിയും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ആണ് ഇത്തവണ എന്ന് സർക്കാർ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ആദരമർപ്പിക്കും. തുടർന്നു സേനാംഗങ്ങളുടെ മാർച്ച്. നിശ്ചലദൃശ്യങ്ങളും ഫ്ലോട്ടുകളും പിന്നാലെയെത്തും. ടാബ്ലോകൾ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങൾക്കു കാണാൻ അവസരമൊരുക്കും. സേനാംഗങ്ങളുടെ പരേഡ് നാഷനൽ സ്റ്റേഡിയത്തിൽ അവസാനിക്കും.

രാഷ്ട്രപതി ഭവന്റെ പ്രധാന ഗേറ്റും അതിനു മുന്നിലായി ഇരുവശത്തുമായി നിലകൊള്ളുന്ന നോർത്ത്, സൗത്ത് ബ്ലോക്കും കടന്നുള്ള ഭാഗമാണ് വിജയ് ചൗക്ക്. അവിടെ നിന്നുള്ള പരേഡ് ചെങ്കോട്ട വരെയെന്നതായിരുന്നു പഴയ രീതി; ഏകദേശം 6 കിലോമീറ്ററോളം.

എന്നാൽ കഴിഞ്ഞ വർഷം മുതൽ പരേഡ് ഇന്ത്യാഗേറ്റ് ഭാഗത്തെ നാഷനൽ സ്റ്റേഡിയത്തിലെത്തി അവസാനിക്കുന്നതാണ് രീതി. ഫ്ലോട്ടുകൾ മാത്രം ചെങ്കോട്ട വരെയെത്തും. വിജയ് ചൗക്കിൽ നിന്നു രാജ്പഥും അമർ ജവാൻ ജ്യോതിയും ഇന്ത്യാഗേറ്റ് പ്രിൻസസ് പാർക്കും കടന്നു തിലക് മാർഗിലൂടെ ഇന്ത്യാഗേറ്റ് സി–ഹെക്സൺ ഭാഗത്തെ സ്റ്റേഡിയത്തിലെത്തി സേനകളുടെ പരേഡ് അവസാനിക്കും.