താന്‍ പറഞ്ഞത് നരേന്ദ്ര മോദിയ്ക്ക് ഇഷ്ടമായില്ല; സീറ്റ് നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി പ്രഗ്യ സിംഗ് ഠാക്കൂര്‍

മധ്യപ്രദേശ് ഭോപ്പാലില്‍ ലോക്‌സഭ സീറ്റ് ലഭിക്കാത്തില്‍ പ്രതികരിച്ച് എംപി സാധ്വി പ്രഗ്യ സിംഗ് ഠാക്കൂര്‍. താന്‍ നരേന്ദ്ര മോദിയ്ക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകള്‍ മുന്‍പ് താന്‍ ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രി ഒരിക്കലും ക്ഷമിക്കില്ലെന്ന് തന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് തനിക്ക് സീറ്റ് നല്‍കാത്തതെന്നും പ്രഗ്യ സിംഗ് കൂട്ടിച്ചേര്‍ത്തു.

താന്‍ മുന്‍പും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ആവശ്യപ്പെടുന്നില്ല. ബിജെപി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ പ്രഗ്യ സിംഗ് പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുത്ത് നിറവേറ്റുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന 195 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗ്യ സിംഗിന്റെ പേര് ഉണ്ടായിരുന്നില്ല.

പ്രഗ്യ സിംഗ് ഠാക്കൂറിന് പകരം ഇത്തവണ ഭോപ്പാലില്‍ നിന്ന് ജനവിധി തേടുന്നത് അലോക് ശര്‍മ്മയാണ്. 2019ല്‍ മഹാത്മാ ഗാന്ധിയ്‌ക്കെതിരെ പ്രഗ്യ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് മോദി രംഗത്ത് വന്നിരുന്നു. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് മോദി പ്രതികരിച്ചിരുന്നു.