യു പി യില്‍ തോറ്റാല്‍ മോദി പ്രതിപക്ഷത്തെ തകര്‍ക്കും

മമതയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ വാളെടുക്കും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമെന്നുറപ്പ്. ഇതില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് അതീവ നിര്‍ണ്ണായകം. ബി ജെ പിയുടെ മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെയും വിധി നിര്‍ണ്ണയിക്കുന്ന തിരിഞ്ഞെടുപ്പാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. യു പി യില്‍ യോഗി ആദിത്യ നാഥ് അധികാരം നിലനിര്‍ത്തിയാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകേറാമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടല്‍. എന്നാല്‍ യു പി യില്‍ പരാജയപ്പെട്ടാല്‍ അതി ശക്തമായ രാഷ്ട്രീയ നീക്കങ്ങളായിരിക്കും മോദിയും സംഘവും നടത്തുക. നരേന്ദ്രമോദിയുടെ മറ്റൊരു മുഖമായിരിക്കും ഇന്ത്യാക്കാര്‍ കാണേണ്ടി വരിക എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.

യു പിയില്‍ ബി ജെ പി ക്ക് കളം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ കക്ഷികള്‍ വര്ധിത വീര്യത്തോടെ ഒന്നിക്കും, അത് 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ ബാധിക്കും. യു പി യില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാവുകയാണെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രതിപക്ഷ കക്ഷ നേതാക്കളെ കൂച്ചുവിലങ്ങിടുക എന്നതായിരിക്കും മോദിയുടെയും അമിതഷായുടെയും ലക്ഷ്യം. മമതാ ബാനര്ജി മുതല്‍ രാഹുല്‍ ഗാന്ധിവരെയും , എം കെ സ്റ്റാലിന്‍ മുതല്‍ ജഗ്മോഹന്‍ റെഡ്ഡി വരെയുമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വലിഞ്ഞ്മുറക്കുക എന്നതായിരുന്നു മോദി- അമിത് ഷാ സഖ്യത്തിന്റെ പദ്ധതി. പ്രതിപക്ഷ നേതൃനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാക്കളെ മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അന്വേഷണത്തില്‍ കുരുക്കിയിട്ട് അവരുടെ വിശ്വാസ്യത നശിപ്പിക്കുക എന്നതായിരിക്കും ബി ജെ പി പയറ്റാന്‍ പോകുന്ന ആദ്യ തന്ത്രം.

മമതാ ബാനര്‍ജിക്കും ജഗ്മോഹന്‍ റെഡ്ഡിക്കുമെതിരായി ഇപ്പോള്‍ തന്നെ സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുന്ന അവസ്ഥയുണ്ടായാല്‍ യാദവിനെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുടക്കിയിടും. അത്തരത്തില്‍ പ്രതിപക്ഷ നേതൃനിരയുടെ വിശ്വാസ്യതയെ സമ്പൂര്‍ണ്ണമായും തകര്ക്കുക എന്നതായിരിക്കും മോദി അമിത്ഷാ സംഘത്തിന്റെ തന്ത്രം. അങ്ങിനെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുണ്ടാകുന്ന നേതൃശൂന്യതയെ മുതലെടുക്കാനാണ് മോദിയും ബി ജെ പിയും ആഗ്രഹിക്കുന്നത്.

എന്നാല്‍ യു പി തിരഞ്ഞെടുപ്പ് ഫലം ബി ജെ പി ക്ക് അനുകൂലമായി വരുകയാണെങ്കില്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയിച്ച് കേറാന്‍ കഴിയുമെന്ന് ബി ജെ പിയും മോദിയും കരുതുന്നു. അങ്ങിനെ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കാര്യമായ നീക്കങ്ങള്‍ ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം ഗോവയിലും പഞ്ചാബിലും ആംആദ്മിപാര്‍ട്ടിക്കുണ്ടാകാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ച് ബി ജെ പി വ്യാകുലപ്പെടുന്നില്ല, കാരണം അരവിന്ദ് കെജ്‌റിവാളിനെ അഖിലേന്ത്യാ തലത്തില്‍ വലിയ ഭീഷണിയായി ബി ജെ പി ഇപ്പോഴും കാണുന്നില്ല. എന്നാല്‍ രാഹുല്‍ഗാന്ധിയുടെയോ മമതയുടെയോ നേതൃത്വത്തില്‍ വരുന്ന ഒരു പ്രതിപക്ഷ സഖ്യത്തെ ബി ജെ പി നന്നായി ഭയക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ യു പി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണ്ണായക തിരഞ്ഞെടുപ്പാവുകയാണ്.