ഭീഷണി വിലപ്പോവില്ല, വിമത എം.എല്‍.എമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാമെന്ന വ്യാമോഹം വേണ്ട; ശരദ് പവാറിനോട്  നാരായണ്‍ റാണെ

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപിച്ച് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ രംഗത്തെത്തി. എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിമത എംഎല്‍എമാര്‍ക്ക് ശരദ് പവാര്‍ ഭീഷണിക്കത്ത് നല്‍കിയെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം.

‘വിമത എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലെത്താന്‍ ആവശ്യപ്പെട്ട് ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നു. അവര്‍ എന്തായാലും നിയമസഭയില്‍ എത്തും. അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും’ റാണെ ട്വീറ്റ് ചെയ്തു.

എംവിഎ സഖ്യം രൂപീകരിച്ചത് വ്യക്തി താല്‍പര്യത്തിന് വേണ്ടിയായിരുന്നു, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പൊങ്ങച്ചം പറയാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഷിന്‍ഡെയ്ക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം പരിശോധിച്ചാല്‍ ബുധനാഴ്ച ഉദ്ദവ് താക്കറെ നടത്തിയ റോഡ് ഷോ ഒന്നുമല്ലെന്ന് തെളിയുമെന്നും റാണെ പരിഹസിച്ചു.

ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന എംഎല്‍എമാര്‍ മാഹാരാഷ്ട്ര നിയമസഭയിലേക്ക് മടങ്ങി എത്തണമെന്ന് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം,
ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമായിരിക്കുകയാണ്. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്നാഥ് ഷിന്‍ഡെ രംഗത്തെത്തി.

നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു.

37 ശിവസേന എംഎല്‍എമാരുടെ ഒപ്പോടെയുള്ള കത്താണ് ഷിന്‍ഡെ ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത് . അതേസമയം ഏക്നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 42 ആയി ഉയര്‍ന്നെന്നാണ് സൂചന. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കും.