ലഖ്‌നൗ ലുലു മാളിലെ നമസ്‌കാരം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലുലുമാളില്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ലഖ്നൗവിലെ സദത്ഗഞ്ച് പ്രദേശത്തെ താമസക്കാരായ ഇര്‍ഫാന്‍ അഹമ്മദ്, സൗദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മാളില്‍ അനുവാദമില്ലാതെ നമസ്‌കാരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയിരുന്നു. ബാക്കി പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ അറസ്റ്റില്‍ ആയിട്ടുള്ളവരാരും മാളിലെ ജീവനക്കാരല്ല.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആദിത്യനാഥ് തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എട്ട് പേര്‍ ഒരുമിച്ച് മാളില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിന്നു. ഇവര്‍ നിസ്‌കരിക്കാന്‍ സൗകര്യപ്രദമായ സ്ഥലം നോക്കി ആദ്യം മാളിന്റെ ബേസ്മെന്റിലും പിന്നീട് ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും നിസ്‌കരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവിടെ നിന്നും എട്ടുപേരേയും സുരക്ഷാ ജീവനക്കാര്‍ മാറ്റുകയായിരുന്നു.

ജൂലൈ 10നാണ് ലഖ്‌നൗവിലെ ലുലുമാള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. രണ്ടു ദിവസത്തിന് ശേഷം മാളില്‍ എട്ട് പേര്‍ മാളില്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതേ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.