സംസ്ഥാന നേതൃത്വം അറിഞ്ഞില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഞെട്ടല്‍; ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ 'മൈസൂര്‍ രാജാവ്'; പാര്‍ലമെന്റ് ആക്രമണം പിടിവള്ളിയായി

കര്‍ണാടകയിലെ ബിജെപി നേതൃത്വത്തെയും പ്രതിപക്ഷ പാര്‍ട്ടികളെയും ഞെട്ടിച്ച് മൈസൂരു-കുടക് ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മൈസൂരൂ രാജ കുടുംബാംഗം യദുവീര്‍ കൃഷ്ണദത്ത വഡിയാറാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണം നടത്തിയവര്‍ക്ക് പാസ് നല്‍കിയതിന്റെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയ മൈസൂരു-കുടക് എം.പി. പ്രതാപ്സിംഹയെ മാറ്റിയാണ് ബിജെപി കേന്ദ്രനേതൃത്വം ‘മൈസൂര്‍ രാജാവിനെ’ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയിരിക്കുന്നത്.

മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ മത്സരിക്കുമെന്ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ നിയമസഭ പ്രതിപക്ഷ നേതാവ് ആര്‍.അശോകയോട് യദുവീറിന്റെ കാര്യം ആരാഞ്ഞപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്ന് യദുവീറിന്റെ പേരുമായി പട്ടിക എത്തിയത്.

2015 ഡിസംബര്‍ 10ന് മൈസൂരു കൊട്ടാരം തുടര്‍ന്നു പോരുന്ന അധികാര ആചാര രീതിയില്‍ യദുവീറിനെ ‘മൈസൂര്‍ മഹാരാജാവായി’ പ്രത്യേക ചടങ്ങില്‍ വാഴിച്ചിരുന്നു.

രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ വഡിയാര്‍ 2013ല്‍ മരിച്ചിരുന്നു. മക്കളില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ യദുവീറിനെ ദത്തെടുക്കുകയായിരുന്നു. ശ്രീകണ്ഠദത്തയുടെ മൂത്ത സഹോദരി ഗായത്രി ദേവിയുടെ ചെറുമകനാണ് യദുവീര്‍. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയാണ് യദുവീര്‍. 1399 മുതലാണ് മൈസൂരില്‍ വഡിയാര്‍ ഭരണം ആരംഭിച്ചത്. യദുവീറിന്റെ ബിരുദ പഠനം പൂര്‍ത്തിയായ ശേഷമാണ് പട്ടാഭിഷേക ചടങ്ങുകള്‍ നടന്നത്. വഡിയാര്‍ പരമ്പരയിലെ 27ാമത്തെ രാജാവാണ് യദുവീര്‍.

1952ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ എം.എസ്.ഗുരുപാദസ്വാമിയാണ് മൈസൂരുവില്‍ നിന്ന് ജയിച്ച് കയറിയത്. തുടര്‍ന്ന് 1998 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്. . 1998 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാ സി.എച്ച്. വിജയശങ്കര്‍ കോണ്‍ഗ്രസിലെ എസ്. ചിക്ക മധുവിനെ പരാജയപ്പെടുത്തി ആദ്യ താമര വിരിയിച്ചു.

മണ്ഡലം കൈവിട്ടു പോകുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് 1999ല്‍ രാജ കുടുംബാംഗമായ ശ്രീകണ്ഠ ദത്ത നരസിംഹരാജ വഡിയാറിനെ രംഗത്തിറക്കി മണ്ഡലം തിരിച്ച് പിടിച്ചിരുന്നു. 1999ല്‍ കോണ്‍ഗ്രസ് പയറ്റിയ തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോള്‍ തിരികെ പയറ്റുന്നത്.

പിന്നീട് 2004 ല്‍ ജെ.ഡി.എസ് ടിക്കറ്റില്‍ ജനവിധി തേടിയ പ്രഥമ എം.പി എ.എസ്. ഗുരുപാദ സ്വാമിയെ പരാജയപ്പെടുത്തി സി.എച്ച്.വിജയ ശങ്കര്‍ വീണ്ടും താമര വിരിയിച്ചു. തുടര്‍ന്ന് 2009ല്‍ കോണ്‍ഗ്രസ് അഡഗുര്‍ എച്ച്. വിശ്വനാഥിനോട് സിറ്റിംഗ് എം.പി തോല്‍വിയറിഞ്ഞു.

2014ല്‍ ബി.ജെ.പി രംഗത്തിറക്കിയ പുതുമുഖം പ്രതാപ് സിംഹ കോണ്‍ഗ്രസിന്റെ അഡഗോറു എച്ച് .വിശ്വനാഥയെ 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി എല്ലാവരെയും ഞെട്ടിച്ചു 2019ല്‍ 1.39 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതാപ് സിംഹയുടെ വിജയം. 15-ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

ഇവര്‍ എല്ലാം വഡിയാര്‍ രാജവശവുമായി ബന്ധം പുലര്‍ത്തുന്നവരാണ്. മൈസൂരു ദസറയുടെ ഭാഗമായുള്ള ആഘോഷ കമ്മറ്റിക്കളെല്ലാം യദുവീറിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ വിജയം അനായാസമാകുമെന്ന് കരുതിയാണ് മൈസൂരൂ രാജ കുടുംബാംഗം യദുവീര്‍ കൃഷ്ണദത്ത വഡിയാറെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.