മൈസൂർ കൂട്ടബലാത്സംഗം; ഹൈദരാബാദിലെ പോലെ പ്രതികളെ വെടിവച്ചുകൊല്ലണം: മുൻ മുഖ്യമന്ത്രി കുമാരസ്വാമി

മൈസൂരിൽ ഒരു കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ, രണ്ട് വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് പൊലീസ് കൈകാര്യം ചെയ്ത രീതിക്ക് സമാനമായി വെടിവെച്ച് കൊല്ലണമെന്ന് നിർദ്ദേശിച്ച്‌ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി.

“ഒരു ബലാത്സംഗക്കേസ് കൈകാര്യം ചെയ്ത രീതിയിൽ ഹൈദരാബാദ് പൊലീസിനെ ഞാൻ അഭിനന്ദിക്കുന്നു. അവസാനം അവർ എന്താണ് ചെയ്തത്? കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടില്ല. ലൈംഗിക പീഡനക്കേസിലെ പ്രതികൾക്ക് സാധാരണയായി ജയിൽ ശിക്ഷയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇത് ഫലപ്രദമല്ല,” എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

“സർക്കാർ ഇക്കാര്യം സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും ഹൈദരാബാദിൽ ചെയ്തത് പിന്തുടരുകയും വേണം. മൈസൂരിലെ സംഭവം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്, ഗ്രാമീണ മേഖലയിൽ പോലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു,” എച്ച്.ഡി കുമാരസ്വാമി കൂട്ടിച്ചേർത്തു.

2019 ൽ ഷംഷാബാദിൽ ഒരു വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്യുകയും മൃതദേഹം കത്തിക്കുകയും ചെയ്ത നാല് പേരെ ഹൈദരാബാദ് പൊലീസ് വെടിവെച്ചു കൊന്നിരുന്നു.

പ്രതികളെ സംഭവസ്ഥലത്ത് കുറ്റകൃത്യം പുനഃസൃഷ്ടിക്കാൻ കൊണ്ടുപോയപ്പോൾ അവർ പൊലീസിൽ നിന്നും ആയുധങ്ങൾ തട്ടിയെടുത്ത് വെടിവെക്കുകയായിരുന്നുവെന്നും പ്രതികൾക്ക് നേരെ നടത്തിയ പ്രത്യാക്രമണത്തിലാണ് അവരെ വെടിവെച്ചുകൊന്നതെന്നും പൊലീസ് അന്ന് അവകാശപ്പെട്ടിരുന്നു.

അതേസമയം, “കുറ്റവാളികളുടെ എല്ലാം വെട്ടിമാറ്റണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു.” എന്ന് കർണാടക ടൂറിസം, പരിസ്ഥിതി മന്ത്രി ആനന്ദ് സിംഗ് പറഞ്ഞു.

“പോലീസ് കേസ് അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. കുറ്റവാളികളെ നിയമപ്രകാരം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി, മൈസൂരിലെ ചാമുണ്ഡി മലനിരകളുടെ താഴ്‌വരയിലുള്ള വനപ്രദേശത്ത് നിന്ന് ഒരു സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന 23 കാരിയായ വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അലനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിപ്പയ്യനക്കെരെ പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ആശുപത്രിയിൽ അവശനിലയിൽ കഴിയുന്ന പെൺകുട്ടിക്ക് ഇതുവരെ പൊലീസിന് മൊഴി നല്കാനായിട്ടില്ല. എന്നാൽ, പ്രതികൾ ആക്രമിച്ച പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴി പൊലീസിന് ലഭിച്ചു.