ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. തിങ്കളാഴ്ച, സ്മൃതി മഹോത്സവ് മേള 2025 ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.
പ്രശസ്ത ഹിന്ദി കവി കബീർദാസുമായുള്ള ഗ്രാമത്തിന്റെ ചരിത്രപരമായ ബന്ധമാണ് നിർദേശത്തിന് പിന്നിലെ കാരണമെന്നാണ് വിശദീകരണം. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഞങ്ങൾ ഈ നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകും. ഇത് സന്ത് കബീറിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തിന്റെ ബഹുമാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് “, ആദിത്യനാഥ് പറഞ്ഞു.
Read more
“ഈ ഗ്രാമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിൻ്റെ പേര് മുസ്തഫാബാദ് എന്നാണ് എന്നോട് പറഞ്ഞത്. ഇവിടെ എത്ര മുസ്ലീങ്ങൾ താമസിക്കുന്നുവെന്ന് ഞാൻ ചോദിച്ചു, ആരും ഇല്ലെന്ന് എന്നോട് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ പേര് മാറ്റണമെന്ന് പറഞ്ഞു. അതിനെ കബീർധാം എന്ന് വിളിക്കണം,” അദ്ദേഹം സദസ്സിനോട് പറഞ്ഞു.







