'മുസ്ലീങ്ങളെയെല്ലാം 1947ല്‍ തന്നെ പാകിസ്താനിലേയ്ക്ക് അയയ്ക്കണമായിരുന്നു, എങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു'; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി 

1947ല്‍ തന്നെ രാജ്യത്തെ മുസ്ലീങ്ങളെയെല്ലാം  പാകിസ്താനിലേയ്ക്ക് അയയ്ക്കണമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ഇത് രാജ്യത്തോട് കൂറ് കാണിക്കാനുള്ള സമയമാണ്. 1947ന് മുമ്പ് മുഹമ്മദ് അലി ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രം ആവശ്യപ്പെട്ടു. നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത്. മുസ്ലീങ്ങളെ മുഴുവന്‍ അങ്ങോട്ട് വിട്ട് ഹിന്ദുക്കളെ മുഴുവന്‍ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നെങ്കില്‍ നമ്മള്‍ ഇന്ന് ഈ അവസ്ഥയിലാകുമായിരുന്നില്ല. ഭാരതീയ വംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ അവർ പിന്നെ എവിടെ പോകും?””  – ബിഹാറിലെ പൂര്‍ണിയയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി  തുടരുന്നതിനിടെയാണ് മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം. ഉത്തര്‍പ്രദേശിലെ ദിയോബാന്ദിലുള്ള ഇസ്ലാമിക മതകേന്ദ്രം ഭീകരവാദികളുടെ ഉദ്ഭവ കേന്ദ്രമാണ് എന്ന ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി മേധാവി ജെ.പി നഡ്ഡ, ഗിരിരാജിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ ശാസനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് നാലു ദിവസത്തിന്റെ മാത്രം ഇടവേളയില്‍ വീണ്ടും മുസ്‍ലിം വിരുദ്ധ പ്രസ്താവനയുമായി ഗിരിരാജ് സിങ് രംഗത്തുവന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ 65 ഓളം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 61 എണ്ണവും ബി.ജെ.പി നേതാക്കളില്‍ നിന്നുള്ളതാണെന്ന് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഗിരിരാജ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും ബെഗുസാരായില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗിരിരാജ് സിംഗിന്റെ എതിരാളിയുമായിരുന്ന കനയ്യ കുമാര്‍ രംഗത്തെത്തി. അദ്ദേഹത്തെ വിസാ മന്ത്രിയാക്കണം. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി തുടങ്ങണം – കനയ്യ പരിഹസിച്ചു.