മുസ്ലിങ്ങളും ദളിത് വിഭാഗത്തില്‍ പെട്ടവരും കുറ്റവാസനയുള്ളവരാണെന്ന മുന്‍വിധിയുള്ളവരാണ് രാജ്യത്തെ പകുതി പൊലീസുകാരുമെന്ന് സര്‍വ്വേ

മുസ്ലിങ്ങള്‍ കുറ്റത്യങ്ങള്‍ ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് രാജ്യത്തെ പൊലീസുകാരില്‍ പകുതി പേരും കരുതുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. രണ്ടില്‍ ഒന്ന് എന്ന അനുപാതത്തില്‍ രാജ്യത്തെ പൊലീസുകാര്‍ ഇത്തരമൊരു മുന്‍വിധി പുലര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വരുന്ന പരാതികള്‍ തെറ്റായതും ദുരുപദിഷ്ടവുമാണെന്നും പകുതി പേരും കരുതുന്നു.

പൊലീസുകാരില്‍ മൂന്നിലൊന്നു പേരും പട്ടികജാതിക്കാരും ഒബിസി വിഭാഗത്തില്‍ പെട്ടവരും ഉയര്‍ന്ന ജാതിയില്‍ പെട്ടവരും ആദിവാസികളും കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന മുന്‍വിധി പുലര്‍ത്തുന്നുണ്ട്. ലോക്‌നീതി-സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആണ് ഈ പഠനം നടത്തിയത്.

മുസ്ലിങ്ങള്‍ കുറ്റവാളികളാണെന്ന ധാരണ പുലര്‍ത്തുന്നവരില്‍ കര്‍ണാടക പൊലീസ് മുമ്പില്‍ നില്‍ക്കുന്നു. കര്‍ണാടക പൊലീസിലെ 26 ശതമാനം പേര്‍ക്കും ഈ ധാരണയാണുള്ളത്. രണ്ടാം സ്ഥാനത്ത് ജാര്‍ഖണ്ഡ് വരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുസ്ലിങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധി പുലര്‍ത്തുന്നവരില്‍ പിന്നാലെ വരുന്നത്.

കേരളം ഈ പട്ടികയില്‍ ഏറ്റവും പിന്നിലാണ്. 4% പേരാണ് കേരളത്തില്‍ മുസ്ലിങ്ങള്‍ സ്വാഭാവികമായും കുറ്റവാളികളാണെന്ന ധാരണ പുലര്‍ത്തുന്നത്. അതെസമയം മുസ്ലിങ്ങള്‍ സ്വാഭാവികമായും കുറ്റവാളികളാണെന്ന് ഏറെക്കുറെ യോജിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലുമാണ്. 30 ശതമാനത്തോളം പേര്‍ ഇങ്ങനെ വിശ്വസിക്കുന്നുണ്ട്.

ദളിതര്‍ സ്വാഭാവികമായ കുറ്റവാളികളാണെന്ന് കരുതുന്ന പൊലീസുകാരുടെ എണ്ണത്തിന്റെ കാര്യത്തിലും കര്‍ണാടക മുമ്പിലാണ്. ഈ സംസ്ഥാനത്തിലെ 22% പൊലീസുകാരും ഇങ്ങനെ കരുതുന്നു. ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളം ഈ പട്ടികയിലും ഏറ്റവും താഴെയാണ്. 1% പേര്‍ മാത്രമേ ദളിതര്‍ സ്വാഭാവികമായി കുറ്റവാളികളാണെന്ന് കരുതുന്നുള്ളൂ.

ആദിവാസികള്‍ സ്വാഭാവികമായി കുറ്റവാളികളാണെന്ന് കരുതുന്നവരില്‍ രാജസ്ഥാന്‍ പൊലീസുകാരാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കേരളം ഏറ്റവും പിന്നിലും. കേരളത്തില്‍ പൊലീസുകാരാരും അങ്ങനെ കരുതുന്നേയില്ല. പശ്ചിമബംഗാളിലും ഛത്തീസ്ഗഢിലും ഇതുതന്നെയാണ് സ്ഥിതി.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകള്‍ മിക്കതും കെട്ടിച്ചമച്ചതാണെന്ന് കരുതുന്ന പൊലീസുകാരില്‍ ഉത്തര്‍പ്രദേശാണ് മുമ്പില്‍ നില്‍ക്കുന്നത്. 21 ശതമാനം പേരും അങ്ങനെ വിശ്വസിക്കുന്നു. കേരളത്തിലെ 24 ശതമാനം പൊലീസുകാരും ഇതേ വിശ്വാസം പുലര്‍ത്തുന്നു. അസം, നാഗാലാന്‍ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസുകാരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് കരുതുന്നുള്ളൂ.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യ മനോഭാവമുള്ളത് വ്യവസായികള്‍ക്കാണെന്നാണ് രാജ്യത്തെ പൊലീസുകാര്‍ കരുതുന്നത്. പാവപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നും പൊലീസുകാര്‍ കരുതുന്നു.