രാജ്യത്തെ മുസ്ലിം ജനസംഖ്യ വർധനവിൽ വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യുൽപാദന നിരക്കല്ല മറിച്ച് രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്നാണ് അമിത് ഷാ പറഞ്ഞത്. ഡൽഹിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
‘മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണം’- അമിത് ഷാ പറഞ്ഞത്. ദൈനിക് ജാഗരൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ ‘നരേന്ദ്ര മോഹൻ സ്മാരക പ്രഭാഷണം’ നടത്തുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശങ്ങൾ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.
ഈ മൂന്ന് രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവർത്തനം മൂലമല്ല എന്നാണ് അമിത് ഷായുടെ വാദം. അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. മറുവശത്ത്, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയിലെ വർദ്ധനവ് പ്രത്യുൽപാദന നിരക്ക് മൂലമല്ല, മറിച്ച് രാജ്യത്തേക്ക് മുസ്ലീം വ്യക്തികളുടെ വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം മൂലമാണ്. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ, മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ഇരുവശത്തും രൂപപ്പെട്ടു, പിന്നീട് അത് ബംഗ്ലാദേശും പാകിസ്താനും ആയി വിഭജിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇരുവശത്തുനിന്നുമുള്ള നുഴഞ്ഞുകയറ്റമാണ് ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയും തുടർന്ന് അവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താൻ ശ്രമിക്കുകയും ചെയ്യും. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു.







