രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കരുതെന്ന് അഖിലിന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ മുസ്ലിം സ്ത്രീകൾ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നൽകിയ വാദത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിച്ചാൽ അത് ഭരണഘടനയുടെ 26 ആം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്ന് മുസ്ലിം പേർസണൽ ബോർഡ് വ്യക്തമാക്കി.







