തിയേറ്ററില്‍ 'കാന്താര' കാണാനെത്തിയ മലയാളികളായ മുസ്ലിം യുവാവിനെയും യുവതിയെയും ആക്രമിച്ചു; കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു

കര്‍ണാടകയിലെ തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയ മലയാളികളായ മുസ്ലിം യുവാവിനെയും യുവതിയെയും ആക്രമിച്ചു. ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലെ സന്തോഷ് തിയറ്ററിലാണ് സംഭവം. കെ.വി.ജി ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

യുവതിയുടെ ഹിജാബ് കണ്ടയുടന്‍ തിയറ്ററിലെ സമീപത്തെ കടയിലെ വ്യാപാരി വന്ന് ഇവരെ തടയുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് കുറച്ചുപേര്‍ സംഘടിച്ചെത്തി യുവാവിനെ കൈയേറ്റം ചെയ്തു. മര്‍ദ്ദനമേറ്റതോടെ ഇരുവരും സിനിമ കാണാതെ മടങ്ങിപ്പോവുകയായിരുന്നു. ഇവരെ അക്രമിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്.

ഇതോടെ പൊലീസ് മര്‍ദ്ദനമേറ്റവരെക്കുറിച്ച് അന്വേഷണം. നടത്തി. ഇവരെ കണ്ടെത്തിയെങ്കിലും ആദ്യം പരാതി നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് ഇവരുടെ കൈയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങിയത്. കാന്താര സിനിമ ഹിന്ദു സംസ്‌കാരത്തെ പിന്തുണയ്ക്കുന്നതാണെന്ന് പറഞ്ഞ് ഒരു കൂട്ടം മുസ്ലീം യുവാക്കളാണ് ഇവരെ ആക്രമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തിയറ്ററിന് സമീപമുള്ള കടയുടമ ഇവരുടെ വിവരങ്ങള്‍ ഒരു കൂട്ടം യുവാക്കള്‍ക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഐപിസി 341, 323, 504, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്ന് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് റായ് പറഞ്ഞു. ഒരു കാരണവശാലും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. കുട്ടിയെ ആക്രമിച്ച സംഘത്തെ പിടികൂടാന്‍ ഞങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.