ജയ് ശ്രീറാം വിളിക്കാന്‍ വിസ്സമ്മതിച്ച മുസ്ലിം ബാലനെ തീ കൊളുത്തിയതായി പരാതി, കേസെടുക്കാതെ പൊലീസ്

ജയ് ശ്രീറാം വിളിക്കാന്‍ വിസ്സമ്മതിച്ച മുസ്ലിം ബാലനെ ഉത്തര്‍പ്രദേശില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ചന്ദൗലി ജില്ലയിലാണ് നാല് പേര്‍ ചേര്‍ന്ന് 15 വയസ്സുകാരനെ തീ കൊളുത്തിയത്. 45 ശതമാനം പൊള്ളലേറ്റ ബാലനെ കബീര്‍ ചൗരാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലംഗ സംഘം തന്നോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെനനും നിരസിച്ചപ്പോള്‍ മര്‍ദ്ദിച്ച് തീ കൊളുത്തുകയായിരുന്നെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പൊലീസ് ബാലന്റെ ആരോപണം നിരസിച്ചു. ബാലന്‍ സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസ് വാദം. പരസ്പരവിരുദ്ധമായ മൊഴിയാണ് കുട്ടി നല്‍കുന്നതെന്നും പൊലീസ് പറയുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന് തീ കൊളുത്തിയെന്ന കുട്ടിയുടെ മൊഴി തെറ്റാണെന്ന് ചന്ദൗലി എസ്.പി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എ.ന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുട്ടി പറയുന്നതെന്നും തീ കൊളുത്തിയെന്നു പറയുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പേര്‍ തട്ടിക്കൊണ്ടു പോയാണ് തന്നെ ആക്രമിച്ചതെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.