19-കാരിയുടെ കൊലപാതകം; വിനോദ് ആര്യയെ ബി.ജെ.പി പുറത്താക്കി, റിസോര്‍ട്ട് ഇടിച്ചു നിരത്തി സര്‍ക്കാര്‍, തീയിട്ട് നാട്ടുകാര്‍‌

ഉത്തരാഖണ്ഡില്‍ 19കാരിയായ റിസോര്‍ട്ട് റിസപ്ഷനിസ്റ്റിനെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സര്‍ക്കാര്‍ ഇടിച്ചുനിരത്തി. പിന്നാലെ നാട്ടുകാര്‍ റിസോര്‍ട്ട് അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു. സംഭവത്തില്‍ നടപടി സ്വീകരിച്ച ബിജെപി നേതൃത്വം വിനോദ് ആര്യയെയും മകന്‍ അങ്കിതിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകളായ അങ്കിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടിരുന്നു.