മാനസിക അസ്വാസ്ഥ്യമുള്ള ബധിരയും മൂകയുമായ മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് അച്ഛന്‍; 16 പേരുടെ ഡിഎന്‍എ പരിശോധന നടത്തി പൊലീസ്, ഒടുവില്‍ പിതാവ് കുടുങ്ങി

മാനസിക അസ്വാസ്ഥ്യമുള്ള ബധിരയും മൂകയുമായ സ്വന്തം മകളെ ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. മാനസിക അസ്വാസ്ഥ്യമുള്ള മൂകയും ബധിരയുമായ 20വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാടിനെ നടുക്കിയാണ് പിതാവ് അറസ്റ്റിലായത്. ഡിഎന്‍എ പരിശോധനയില്‍ പിതൃത്വം തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20കാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. കേസില്‍ 17കാരനായ യുവാവ് ഉള്‍പ്പടെ 16 പുരുഷന്‍മാരുടെ ഡിഎന്‍എ സാംപിളുകളാണ് മുംബൈ പൊലീസ് ശേഖരിച്ചത്. ഒടുവില്‍ വെറുതേ പിതാവിന്റെ സാംപിളും ശേഖരിച്ചതാണ് കേസില്‍ നിര്‍ണായകമായതും യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചതും.

യുവതിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അടക്കം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസാരിക്കാനോ ചുറ്റും നടക്കുന്നത് കേള്‍ക്കാനോ കഴിയാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായത് അറിയാതെ വയറ്റിലെ അസ്വസ്ഥതകളെ തുടര്‍ന്ന് അഞ്ചാം മാസത്തിലാണ് ആശുപത്രിയിലെത്തിയത്. സെപ്റ്റംബറില്‍ പെണ്‍കുട്ടി മുത്തശ്ശിയുടെ അടുത്തെത്തി ആംഗ്യ ഭാഷയിലൂടെ തന്റെ വയറ്റിനുള്ളില്‍ എന്തോ ജീവിയുണ്ടെന്നും അത് മുരളുന്നത് പോലെ തോന്നുന്നുവെന്നും അറിയിച്ചു. ആകെ അസ്വസ്ഥതയാണെന്നും വെളിപ്പെടുത്തിയതോടെ മുത്തശ്ശി കൊച്ചുമകളുമായി ആശുപത്രിയിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കണ്ടുവെങ്കിലും കുട്ടിക്ക് സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കാത്തതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടിലായി. ഇതോടെ കുട്ടിയുടെ പിതാവിനെ പൊലീസ് വിളിപ്പിച്ച് വിവരം അന്വേഷിച്ചു. മകള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തനിക്ക് അറിയില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. പരാതി ഇല്ലെന്നും ഇയാള്‍ പൊലീസിനെ ധരിപ്പിച്ചു. ലൈംഗിക പീഡനം നടന്നോയെന്നുള്ള കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ് അച്ഛന്‍ പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞത്. പരാതി നല്‍കാനും ഇയാള്‍ വിസമ്മതിച്ചതോടെ പൊലീസിന് സംശയം തോന്നി.

Read more

പെണ്‍കുട്ടിക്ക് സമയമെടുത്ത് കൗണ്‍സിലിങ് നല്‍കിയതോടെ അവള്‍ പരാതിപ്പെടാന്‍ തയാറായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 17കാരനുള്‍പ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും സംശയം തോന്നിയ പിതാവുള്‍പ്പടെ 17 പേരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിതാവ് കേസ് നല്‍കാന്‍ കൂട്ടാക്കാതിരുന്നതും വിവരങ്ങള്‍ നിഷേധിച്ചതും സംശയം ജനിപ്പിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അവളുടെ വൈകല്യം മുതലെടുത്ത നിരവധി പേര്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പൊലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്.