പിടിച്ചെടുത്ത നൂറോളം മോഡിഫൈഡ് സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി തകര്‍ത്ത് മുംബൈ പൊലീസ്

മുംബൈ ട്രാഫിക്ക് പൊലീസ് പിടിച്ചെടുത്ത നൂറിലധികം മോഡിഫൈഡ് സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി തകര്‍ത്തു.ബൈക്കുകളില്‍ രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ ഉപയോഗിക്കുകയും റോഡുകളില്‍ വലിയ ശബ്ദം ഉണ്ടാക്കുകയും മറ്റ് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത വണ്ടികള്‍ പൊലീസ് പിടികൂടിയിരുന്നു. ഒറിജിനല്‍ സൈലന്‍സറുകള്‍ ലഭിച്ച ശേഷം വാഹനങ്ങള്‍ തിരികെ നല്‍കുമെന്ന് ഉടമകളോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് വാഹനങ്ങള്‍ വിട്ടുകൊടുത്തു.

റോഡ് സുരക്ഷ ക്യാമ്പയിന്റെ ഭാഗമായി ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാജ്വര്‍ധന്‍ സിന്‍ഹയാണ് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ബൈക്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച്, ബാന്ദ്ര ട്രാഫിക് ഡിവിഷനില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 198 പ്രകാരം ബൈക്കുകള്‍ പിടിച്ചെടുക്കുകയും ബൈക്ക് യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. പിടികൂടിയ ബൈക്കുകളില്‍ ഏറെയും റോയല്‍ എന്‍ഫീല്‍ഡിന്റെയോ പള്‍സറിന്റേതോ ആണെന്ന് ഡി.സി.പി (ട്രാഫിക് എച്ച്ക്യു, സെന്‍ട്രല്‍) രാജ് തിലക് റൗഷന്‍ പറഞ്ഞു.

ബൈക്ക് ഉടമകള്‍ ഒറിജിനല്‍ സൈലന്‍സര്‍ കൊണ്ടുവന്ന് ഘടിപ്പിച്ച ശേഷമാണ് ബൈക്കുകള്‍ തിരികെ നല്‍കിയത്. മറ്റുള്ളവര്‍ക്ക് ശക്തമായ ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തിലാണ് പിടിച്ചെടുത്ത സൈലന്‍സറുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശബ്ദമലിനീകരണം മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

ബൈക്ക് ഓടിക്കുന്നവരോട് ഒറിജിനല്‍ സൈലന്‍സറുകള്‍ ഉപയോഗിക്കാനും മോഡിഫൈഡ് സൈലന്‍സറുകള്‍ ഒഴിവാക്കാനും അഭ്യര്‍ത്ഥിക്കുന്നതായി പൊലീസ് പറഞ്ഞു. ബാന്ദ്ര ട്രാഫിക് ഡിവിഷനിലെ റോഡ് സുരക്ഷ ക്യാമ്പയിന്‍ വിജയകരമായതോടെ നഗരത്തില്‍ ഉടനീളം ഇത് നടപ്പിലാക്കുമെന്നും പൊലീസ് പറഞ്ഞു.