കേന്ദ്രമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വി രാജിവെച്ചു; ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയാകാനെന്ന് സൂചന

കേന്ദ്രമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വി രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയായിരുന്ന നഖ്വി രാജിസമ‍ര്‍പ്പിച്ചത്. കേന്ദ്രമന്ത്രിമാരായ നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കുകയാണ്. ബിജെപി നേതാവായ നഖ്‌വിക്കും ജെഡിയു നേതാവായ സിങ്ങിനും പാര്‍ട്ടികള്‍ വീണ്ടും രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നില്ല.

സഭാംഗമല്ലാതെ ആറു മാസം കൂടി മന്ത്രിസ്ഥാനത്തു തുടരാമെന്നിരിക്കെ, ഇരുവരും തുടരേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന. അതേസമയം മുക്താ‍ര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന.

ഇവരെല്ലാം ന്യൂനപക്ഷ വിഭാഗഗത്തിൽ നിന്നുള്ളവരാണ്.  മുസ്ലീം സമുദായത്തിൽ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തിൽ നിന്ന് ഒരാളും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു.

ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന മുഖ്താർ അബ്ബാസ് നഖ്വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുള്ള എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന.