രാവിലെ ചായ നല്‍കാന്‍ വൈകി; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

രാവിലെ ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഫസല്‍ഗഡിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ധരംവീര്‍ സിംഗും ഭാര്യ സുന്ദരിയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. കൃത്യ സമയത്ത് തനിക്ക് ചായ നല്‍കണമെന്നായിരുന്നു ധരംവീറിന്റെ ആവശ്യം.

ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ ധരംവീര്‍ സിംഗ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ഭാര്യ സുന്ദരിയുടെ കഴുത്തറുക്കുകയായിരുന്നു. നാല് തവണ ഇയാള്‍ സുന്ദരിയെ കത്തികൊണ്ട് ആക്രമിച്ചതായി പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ നാല് മക്കളും ഉറക്കത്തിലായിരുന്നു. വീട്ടിലെ ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും സുന്ദരി മരിച്ചിരുന്നു.

കൃത്യത്തിനുശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത് ചോരയില്‍ കുളിച്ച നിലയിലുള്ള മൃതദേഹമായിരുന്നു. ഉടന്‍ തന്നെ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ധരംവീറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.