പബ്ജി നിരോധിക്കാൻ‌ മോദിജി ശരിക്കും ആഗ്രഹിച്ചിരുന്നു, പക്ഷെ...

ജനപ്രിയ ഓൺലൈൻ ഗെയിമായ പബ്ജി നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ യുവാക്കൾ ഗെയിം കളിക്കുന്നത് നിർത്തിയാൽ തൊഴിലില്ലായ്മയെ കുറിച്ച് ശബ്ദമുയർത്തുമെന്ന് സർക്കാർ മനസ്സിലാക്കിയതായും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

“പബ്ജി നിരോധിക്കാൻ മോദിജി ‌ശരിക്കും ആഗ്രഹിച്ചിരുന്നു പക്ഷെ യുവാക്കളുടെ ശ്രദ്ധ സാങ്കൽപ്പിക ലോകത്തിൽ നിന്നും വ്യതിചലിച്ചാൽ, അവർ തൊഴിൽ പോലുള്ള യഥാർത്ഥ ലോക കാര്യങ്ങൾ ആവശ്യപ്പെടുമെന്നും അത് ഒരു പ്രശ്നമാകുമെന്നും മനസ്സിലാക്കി,” അഭിഷേക് മനു സിംഗ്വി ട്വീറ്റ് ചെയ്തു.

ചൈനയുമായി ബന്ധമുള്ള 47 ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചിട്ടുണ്ടെന്ന് അടുത്തിടെ സർക്കാർ പറഞ്ഞിരുന്നു, മിക്കതും ക്ലോണുകളോ അല്ലെങ്കിൽ കഴിഞ്ഞ മാസം നിരോധിച്ച ആപ്ലിക്കേഷനുകളുടെ അതേ മാതൃ കമ്പനിയിൽ നിന്നോ ഉള്ളവയാണ്.

ടിക്ക് ടോക്ക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് എന്നിവയാണ് നിരോധിത ക്ലോണുകൾ.

നിരീക്ഷണത്തിലുള്ള 250 ആപ്ലിക്കേഷനുകളുടെ പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ലിസ്റ്റിൽ ജനപ്രിയ ഓൺലൈൻ ഗെയിം പബ്ജിയും ഉൾപ്പെടുന്നു.

ഒരു ദക്ഷിണ കൊറിയൻ കമ്പനി വികസിപ്പിച്ച ഗെയിമാണ് പബ്ജി, പക്ഷേ ചൈനീസ് കമ്പനിയായ ടെൻസെന്റിൽ നിന്ന് വലിയ നിക്ഷേപമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ഗെയിം നിരീക്ഷണത്തിൽ വരുന്നത്.

എന്നിരുന്നാലും, ഇന്ത്യയിൽ ഇതിനകം നിരോധിച്ചിട്ടുള്ള ആപ്ലിക്കേഷനുകളിൽ പബ്ജി ഉൾപ്പെടുന്നില്ലെന്ന് കാണാൻ കഴിയും.

ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള അതിർത്തി ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ടിക്ക് ടോക്ക്, ഷെയർഇറ്റ്, മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകൾ എന്നിവ സർക്കാർ നിരോധിച്ചിരുന്നു.