മോദിയെ പടിയടച്ച് പിണ്ഡം വെച്ചു ; ബി.ജെ.പിയെ മുട്ടുകുത്തിച്ചു ജോഡോ യാത്ര സൃഷ്ടിച്ച പ്രകമ്പനമെന്ന് കെ.സുധാകരൻ

കർണാടകയിലെ  തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദക്ഷിണേന്ത്യയിൽ  നിന്ന്  ബിജെപിയെ പടിയടച്ച് പിണ്ഡം വെച്ചുവെന്ന് പ്രതികരിച്ച  കെ സുധാകരൻ  നരേന്ദ്രമോദിയെ കെട്ടുകെട്ടിച്ച കർണാടക തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ  ആവേശം അണികളെ ആകാശത്തോളം ഉയർത്തിയന്നും   പ്രതികരിച്ചു.

കർണാടകത്തിലെ ജയം കേരളത്തിന്റെ  ജയം കൂടിയാണ്. അവിടെയുള്ള  മുഴുവൻ മലയാളികളും കോൺഗ്രസിന് പിന്നിൽ അണി നിരന്നു. കേരളത്തിൽനിന്നുള്ള നേതാക്കളെല്ലാം കർണാടകയിൽ സജീവമായി  പങ്കെടുത്തു.എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആദ്യം മുതൽ അവസാനം വരെ സജീവമായിരുന്നു.

ഇത്രയും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം സമീപകാലത്ത് എങ്ങും തന്നെ ഉണ്ടായിട്ടില്ല. കർണാടകയിൽ  നേരിട്ടുള്ള മത്സരത്തിൽ ബിജെപിയെ തോൽപ്പിച്ചെങ്കിൽ  കേരളത്തിൽ പൊതുശത്രുക്കളെ നേരിടാൻ കോൺഗ്രസിന് സാധിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര സൃഷ്ടിച്ച പ്രകമ്പനം കർണാടകയിൽ പ്രതിഫലിച്ചു. നരേന്ദ്രമോദി കർണാടകയിൽ ദിവസങ്ങളോളം തമ്പടിച്ച് കൂറ്റൻ റാലികളും പ്രചാരണങ്ങളും അഴിച്ചുവിട്ടിട്ടും ജനങ്ങൾ സ്നേഹിക്കുന്നത്  രാഹുൽ ഗാന്ധിയെ ആണെന്ന് വ്യക്തമാണെന്നും അദ്ദേഹം  പ്രതികരിച്ചു.കർണാടകയിൽ കോൺഗ്രസ് ജയമുറപ്പിച്ചതോടെ  ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിലും സസ്പെൻസ് നിലനിൽക്കുകയാണ്.