'രാഹുലിന്റെ മട്ടൺ വീഡിയോ വിശ്വാസികളെ അപമാനിക്കാൻ'; എന്താഹാരം കഴിക്കുന്നുവെന്നത് ഒരോരുത്തരുടെയും അവകാശമെന്ന് മോദി

രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റേയും നോൺവെജ് ഭക്ഷണത്തിന്‍റെ വീഡിയോ വിശ്വാസികളെ അപമാനിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രിയുടെ സമയത്ത് നോൺവെജ് കഴിക്കുന്ന വീഡിയോ പങ്കുവെച്ചത് എന്ത് മാനസിക അവസ്ഥയോടെയാണ്, ഇത് ആരെ സന്തോഷിപ്പിക്കാനാണ്? മുഗൾ മനോഭാവത്തോടെയാണ് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും ഹിന്ദു വികാരം ഉയർത്തി ജമ്മുകശ്മീരിലെ ഉധംപൂരിലെ റാലിയിൽ മോദി പ്രസംഗിച്ചു.

എന്താഹാരം കഴിക്കുന്നു എന്നത് ഓരോരുത്തരുടെയും അവകാശമാണെന്നും എന്നാൽ, ചിലർ ഇത്തരം വീഡിയോകൾ നല്കുന്നത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും മോദി ആരോപിച്ചു. ലാലുപ്രസാദിന്‍റെ വീട്ടിൽ എത്തിയപ്പോൾ മട്ടൺ തയ്യാറാക്കുന്ന വീഡിയോ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദുക്കൾ ഉപവാസം അനുഷ്ടിക്കുന്ന ശ്രാവൺ മാസത്തിലാണ് ഈ വീഡിയോ ഇട്ടതെന്നാണ് മോദി റാലിയിൽ കുറ്റപ്പെടുത്തിയത്.

അയോധ്യയിലെ രാമക്ഷേത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വീണ്ടും ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നതിനെതിരെയും മോദി സംസാരിച്ചു. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷത്തിൽ മാറ്റമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഹിന്ദുത്വ വിഷയങ്ങളിലേക്ക് നരേന്ദ്ര മോദി ശ്രദ്ധ മാറ്റുന്നത്. കഴിഞ്ഞ എഴുപത് കൊല്ലവും കോൺഗ്രസ് ക്ഷേത്ര നിർമ്മാണം തടപ്പെടുത്തിയെന്നും മോദി ആരോപിച്ചു.

ഇതിനിടെ, ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ വിഷയമാക്കി. കോൺ​ഗ്രസ് അധികാരം കൊണ്ട് ജമ്മു കാശ്മീരിൽ 370 എന്ന മതിൽ തീർത്തെന്നും, ആ മതിൽ താൻ തകർത്തെന്നും മോദി ഉധംപൂരിലെ റാലിയിൽ പറഞ്ഞു. ജനങ്ങൾ ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തിലാണ്. കോൺ​ഗ്രസോ പ്രതിപക്ഷ പാർട്ടികളോ സംസ്ഥാനത്ത് ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് പറയാൻ താൻ വെല്ലുവിളിക്കുമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ജമ്മുകാശ്മീരിന് വൈകാതെ സംസ്ഥാന പദവി ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.