അജിത് ഡോവല്‍ വിഡ്ഢിത്തം ചെയ്തിട്ടുണ്ട്; വാഷിങ്ടണില്‍ നിന്നും വലുതൊന്ന് പുറത്തുവരും; മോദിക്ക് രാജിവെയ്‌ക്കേണ്ടിവരുമെന്ന് സുബ്രമണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പദവിയില്‍ നിന്ന് നീക്കണമെന്നും അല്ലെങ്കില്‍ മോദിക്ക് പുറത്തുപോകേണ്ടിവരുമെന്നും അദേഹം ട്വീറ്റ് ചെയ്തു. ഡോവലിനെ നീക്കിയില്ലെങ്കില്‍ 2023 മധ്യത്തോടെ മോദിക്ക് രാജിവെക്കേണ്ടിവരും.

അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മോദി നീക്കണം. പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ കാര്യത്തിലും, വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് പുറത്തുവരാനിരിക്കുന്ന അതിനേക്കാള്‍ ഭീകരമായ മറ്റൊരു കാര്യത്തിലും ഉള്‍പ്പെടെ നിരവധി സമയങ്ങളില്‍ അദ്ദേഹം വിഡ്ഢിത്തം ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

അദാനി വിഷയത്തിലും സുബ്രമണ്യന്‍ സ്വാമി മോദിക്കെതിരെ രംഗത്തുവന്നിരുന്നു. അദാനി ഗ്രൂപ്പ് നേരിടുന്ന തകര്‍ച്ചക്ക് പിന്നില്‍ ശ്രീരാമകോപമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് രാമസേതു മുറിക്കുന്നതില് ശ്രീരാമന്‍ കോപിഷ്ഠനായെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാമസേതു മുറിച്ചു കടന്ന് കപ്പലുകള്‍ക്ക് പോകാനാണ് പദ്ധതി. രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് ഇത് കൊണ്ടാണ്. അദാനിയോടൊപ്പം തകരാന്‍ പോകുന്നത് ആരാണെന്ന് ഊഹിക്കുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. അടുത്തിടെ ഏറ്റെടുത്ത കേരള തുറമുഖം രാമസേതു മുറിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കപ്പല്‍ ഗതാഗതത്തിനായി ബന്ധിപ്പിക്കാന്‍ അദാനി പദ്ധതിയിട്ടിരുന്നു.