മോദി പരാമര്‍ശം: രാഹുലിന് പാട്ന കോടതിയുടെയും നോട്ടിസ്, ഏപ്രില്‍ 12-ന് ഹാജരാകണം

വിവാദമായ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാട്ന കോടതിയുടെയും നോട്ടിസ്. ഏപ്രില്‍ 12ന് നേരിട്ട് ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദ്ദേശം. ‘എല്ലാ കള്ളന്മാരുടേയും പേര് മോദിയെന്ന് ആയതെങ്ങനെ’ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. 2019 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശം.

അതിനിടെ, ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്.

അതേസമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ തുടരുകയാണ്. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ നടക്കുന്നത്.

Read more

ഇതിനിടെ ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് രാഹുല്‍. വീട്ടുസാധനങ്ങള്‍ ഫാം ഹൗസിലേക്ക് മാറ്റാനും മറ്റ് കാര്യങ്ങള്‍ വേഗത്തിലാക്കാനും ഓഫീസിലുള്ളവര്‍ക്ക് രാഹുല്‍ നിര്‍ദേശം നല്‍കി.