വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

പാകിസ്താന്‍ അതിര്‍ത്തി കടന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായുള്ള സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വിദേശരാജ്യങ്ങളിലേക്കയക്കുന്ന പ്രതിനിധി സംഘത്തില്‍ തൃണമൂല്‍ പ്രതിനിധിയെ അയക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

പ്രതിനിധി സംഘങ്ങളിലൊന്നില്‍ ഉള്‍പ്പെട്ട ലോക്സഭാ എംപി യൂസഫ് പത്താനോട് ഔദ്യോഗിക സന്ദര്‍ശനത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന് നയതന്ത്ര പിന്തുണ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ (യുഎന്‍എസ്സി) അംഗരാജ്യങ്ങളുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലേക്ക് ഏഴ് ബഹുകക്ഷി പ്രതിനിധികളെ അയക്കുമെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.

ശശി തരൂര്‍ (കോണ്‍ഗ്രസ്), രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡെ (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലേ (എന്‍സിപി-എസ്പി), ശ്രീകാന്ത് ഷിന്‍ഡേ (ശിവസേന) എന്നിവരാണ് ഏഴ് സംഘത്തെ നയിക്കുക. എം.പി.മാരും കേന്ദ്ര മന്തിമാരും ഉള്‍പ്പെടെ 51 രാഷ്ട്രീയ നേതാക്കള്‍ 32 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും സന്ദര്‍ശിക്കും.

അതേസമയം, ഇന്ത്യ അയക്കുന്ന സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകുമെന്ന് അറിയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി. ദേശീയ താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും എംഎ ബേബി പറഞ്ഞു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആണ് വിദേശത്തേക്ക് അയയ്ക്കുന്ന സര്‍വകക്ഷി സംഘത്തിന് നേതൃത്വം നല്‍കുക.

സിപിഎമ്മില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് എംപിയാണ് സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകുക. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പുണ്ടെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരമാണെന്നും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണം. ജനങ്ങളോട് കാര്യങ്ങള്‍ പറയാനും ജനപ്രതിനിധികള്‍ക്ക് എന്തെങ്കിലും വിശദീകരണങ്ങള്‍ തേടാനുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രസ്താവനയില്‍ സിപിഎം ആവശ്യപ്പെട്ടു.

നേരത്തെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ദൗത്യത്തെ കുറിച്ച് വിശദീകരിക്കാന്‍ ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്. പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിലെന്നും സിപിഎം വ്യക്തമാക്കുന്നു.

വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സര്‍ക്കാര്‍ വിളിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പുലര്‍ത്തണം. സ്ഥിതിഗതികളെ വര്‍ഗീയവല്‍ക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാര്‍ പോലും നടത്തുന്ന പ്രചാരണം ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.