എൻ‌.ആർ‌.സി ‘അവശ്യമായ പ്രക്രിയ’; മാസങ്ങളുടെ നിശ്ശബ്ദതയ്ക്കു ശേഷം സുപ്രീം കോടതിയിൽ മോദി സർക്കാർ

ഏതൊരു പരമാധികാര രാജ്യത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്റർ അത്യാവശ്യമായ ഒരു പ്രക്രിയയാണെന്നും ഇന്ത്യൻ നിയമപ്രകാരം ഇത് നടപ്പാക്കേണ്ടതുണ്ടെന്നും മോദി സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾക്കുള്ള മറുപടിയായാണ് സർക്കാർ സുപ്രീം കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ ഇത് പറഞ്ഞത്. അതിനാൽ ഇന്ത്യൻ നിയമം “അനധികൃത കുടിയേറ്റക്കാർ” എന്ന് വിശേഷിപ്പിക്കുന്നവരെ തിരിച്ചറിയുന്നതിനായി ഇന്ത്യൻ പൗരന്മാരുടെ ഒരു പട്ടിക സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയ ആയ എൻ‌ആർ‌സി നടപ്പാക്കുന്ന വിഷയത്തിൽ കുറച്ചുനാൾ അവ്യക്തത പാലിച്ചതിന് ശേഷമാണ് സർക്കാരിന്റെ നിയമപരമായ പ്രതികരണം.

ഭരണകക്ഷിയായ ബി.ജെ.പി എൻ‌ആർ‌സിയെ നിരവധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാക്കി മാറ്റിയതിന് ശേഷം ഡിസംബറിൽ പ്രധാനമന്ത്രി മോദി തന്റെ സർക്കാർ എൻ.ആർ.സി പ്രക്രിയയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വാസ്തവത്തിൽ അതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു.

എന്നിരുന്നാലും, മോദിയുടെ പ്രസ്താവന ഭാരതീയ ജനതാപാർട്ടിയുടെ 2019 പ്രകടനപത്രികയ്ക്ക് വിരുദ്ധമാണ്, അതിൽ എൻ.ആർ.സി നടപ്പിലാക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. അതേ വർഷം തന്നെ പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിലും എൻ‌ആർ‌സി നടത്തുമെന്ന വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു . രാഷ്ട്രപതിയുടെ പ്രസംഗം മന്ത്രിസഭയാണ് രചിക്കുന്നത്.

എൻ‌ആർ‌സിയുടെ ആദ്യപടിയായ ദേശീയ ജനസംഖ്യ രജിസ്റ്റർ രൂപപ്പെടുത്തുന്നതിനായി 3,900 കോടി രൂപയുടെ ബജറ്റിനും സർക്കാർ ഡിസംബറിൽ അംഗീകാരം നൽകി. പ്രക്രിയ ഏപ്രിലിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ എൻആർസി ആവശ്യമാണെന്ന് മോദി സർക്കാർ വാദിച്ചു. “പൗരന്മാരല്ലാത്തവരിൽ നിന്ന് പൗരന്മാരെ തിരിച്ചറിയുന്നതിന് ഏതൊരു പരമാധികാര രാജ്യത്തിനും ആവശ്യമായ ഒരു പ്രക്രിയയാണ് പൗരന്മാരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കുന്നത്,” സത്യവാങ്മൂലത്തില്‍ പറയുന്നു. “അതിനാൽ തന്നെ, വിദേശ നിയമവും പാസ്‌പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) ആക്ടും, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള 1920- ലെയും 1955- ലെ നിയമവും സംയുക്തമായി, കേന്ദ്ര സർക്കാരിനെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദിത്വമാണ് നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കുക എന്നത്. ”

ഡിസംബറിൽ പൗരത്വ നിയമ ഭേദഗതി പാസാക്കിയത് ഇന്ത്യയിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യക്കാരാകാൻ അവസരം നൽകുന്ന നിയമം ഇന്ത്യൻ പൗരത്വത്തിനായി മതത്തെ മാനദണ്ഡമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പലതവണ സി‌എ‌എയെയും എൻ‌ആർ‌സിയെയും ബന്ധപ്പെടുത്തി സംസാരിച്ചിട്ടുണ്ട് അതിൽ, സി‌എ‌എയുടെ മതപരമായ മാനദണ്ഡം അർ‌ത്ഥമാക്കുന്നത് മുസ്‌ലിംകൾ‌ക്ക് മാത്രമേ എൻ‌ആർ‌സി പരിശോധനക്ക് വിധേയരാകേണ്ടതുള്ളൂ എന്ന് വ്യക്തമാക്കുന്നു.