മോദിക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് ലക്ഷ്യം, കർഷകരുടെ ക്ഷേമമല്ല: സുപ്രീം കോടതി നിയോഗിച്ച കർഷക സമിതി അംഗം

കഴിഞ്ഞ ഒരു വർഷമായി കർഷകരുടെ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തിരിപ്പൻ എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി നിയോഗിച്ച കർഷക സമിതി അംഗം അനിൽ ഘൻവത്.

“കർഷകരുടെ ഉന്നമനത്തിന് മേൽ രാഷ്ട്രീയം തിരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പിന്തിരിപ്പൻ നടപടിയാണിത്,” ഘൻവത് പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

“ഞങ്ങളുടെ സമിതി മൂന്ന് കാർഷിക നിയമങ്ങളിൽ നിരവധി തിരുത്തലുകളും പരിഹാരങ്ങളും സമർപ്പിച്ചിരുന്നു, എന്നാൽ പ്രതിസന്ധി പരിഹരിക്കാനായി അത് ഉപയോഗിക്കുന്നതിന് പകരം, പ്രധാനമന്ത്രി മോദിയും ബിജെപിയും പിന്നോട്ട് പോകാൻ തീരുമാനിച്ചു. അവർക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് വേണ്ടത്, മറ്റൊന്നുമല്ല,” ഘൻവത് പറഞ്ഞു.

ഗുരുനാനാക്ക് ജയന്തി ദിനത്തിൽ (ഗുർപുരാബ്) രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് നിയമങ്ങളും കർഷകർക്ക് വേണ്ടിയുള്ളതാണെന്നും എന്നാൽ “എത്ര ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല” എന്നും പറഞ്ഞു.

“ഞങ്ങളുടെ ശിപാർശകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടും, ഈ സർക്കാർ അത് വായിച്ചിട്ടുപോലുമില്ലെന്നാണ് ഇപ്പോൾ തോന്നുന്നത്, വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ, കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയമാണ്,” ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് ഘൻവത് പറഞ്ഞു.

കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഇപ്പോൾ കാർഷിക മേഖലയിലെയും അതിന്റെ വിപണന മേഖലയിലെയും എല്ലാത്തരം പരിഷ്കാരങ്ങളുടെയും വാതിലുകൾ അടച്ചിരിക്കുന്നുവെന്ന് അനിൽ ഘൻവത് പറഞ്ഞു.

“പാർട്ടിയുടെ (ബിജെപി) രാഷ്ട്രീയ താൽപ്പര്യത്തിന് മുകളിൽ കർഷകരുടെ താൽപര്യം ബലികഴിക്കപ്പെട്ടിരിക്കുന്നു, ”അദ്ദേഹം അവകാശപ്പെട്ടു.

കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ, എൻസിപി അധ്യക്ഷൻ ശരദ് പവാറും സമാനമായ പരിഷ്‌കാരങ്ങൾക്കായി മുന്നോട്ട് വന്നിരുന്നു, എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹവും പിന്നീട് ഈ നിയമങ്ങളെ എതിർത്തു, ഘൻവത് പറഞ്ഞു. കർഷക സംഘടന എന്ന നിലയിൽ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.