അവര്‍ എന്നോട് ചെയ്തതെല്ലാം ഞാന്‍ സഹിക്കാം... എന്തിനാണ് എന്നെക്കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ചത്; അസമില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുസ്ലിം കച്ചവടക്കാരന്റെ ദയനീയമായ ചോദ്യം

ബീഫ് വിറ്റു എന്നാരോപിച്ച് തന്നെ ഒരു സംഘം ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത് സഹിക്കാമെന്നും പക്ഷേ തന്നെ കൊണ്ട് അവര്‍ പന്നിയിറച്ചി കഴിപ്പിച്ചത് സഹിക്കാനാവുന്നില്ലെന്നും അസമിലെ ബിസ്നാഥ് ജില്ലയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലി.

ശരീരത്തിനേറ്റ മുറിവ് സഹിക്കാം. പക്ഷേ മനസിനേറ്റ മുറിവ് സഹിക്കാനാവുന്നില്ല. അവര്‍ പറയുന്നതു പോലെ തന്റെ കൈയില്‍ ബീഫ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന ആളാണ് ഞാന്‍. അന്നത്തെ ദിവസം ഞാന്‍ ബ്രോയിലര്‍ ചിക്കനും മത്സ്യവുമായിരുന്നു വിറ്റത്. എന്നാല്‍ അവര്‍ കരുതിക്കൂട്ടി പ്ലാന്‍ ചെയ്ത പോലെയായിരുന്നു ആക്രമണം നടത്തിയതെന്ന് അലി പറഞ്ഞു.

കടയിലെ പാത്രങ്ങളും ഗ്യാസ് അടുപ്പുകളും നശിപ്പിച്ചു. അവര്‍ വലിയ വടികളുപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്. ചവിട്ടുകയും ചെയ്തു. മാര്‍ക്കറ്റിന്റെ ഒരു മൂലയിലേക്ക് വലിച്ചു കൊണ്ടുപോയിട്ടായിരുന്നു എന്നെ മര്‍ദ്ദിച്ചത്. നിനക്ക് ബീഫ് വില്‍ക്കാന്‍ ആരാണ് അനുമതി തന്നത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് അദ്ദേഹം പറയുന്നു.

അവര്‍ ചെയ്തതെല്ലാം ഞാന്‍ സഹിക്കാം പക്ഷേ എന്തിനാണ് അവര്‍ എന്നെക്കൊണ്ട് പോര്‍ക്ക് കഴിപ്പിച്ചത്? ഞങ്ങള്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അത് കഴിക്കുന്നത് മുസ്ലീങ്ങളാണ്. ഹിന്ദുക്കള്‍ അത് കഴിക്കാറില്ല- അലി പറഞ്ഞു.

ഷൗക്കത്ത് അലിയെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്നതും ആക്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. “നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ”- എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു അലിയെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചത്.