ബീഫ് വിറ്റു എന്ന് ആരോപിച്ച് അസമില്‍ മുസ്ലിം കച്ചവടക്കാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; പന്നിയിറച്ചി ബലമായി കഴിപ്പിച്ചു

ബീഫ് വിറ്റു എന്നാരോപിച്ച് ഷൗക്കത്ത് അലി എന്ന മുസ്ലിം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിസ്വനാഥ് ജില്ലയില്‍ ആണ് ഷൗക്കത്ത് അലി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി കഴിപ്പിക്കുകയും ചെയ്തു.

ഷൗക്കത്തിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്നതും ആക്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു. “നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ”- എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഷൗക്കത്തിനോട് കൂടി നിന്ന ജനക്കൂട്ടം ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

അലിയെ മര്‍ദ്ദിച്ചതായി ചന്തയിലെ നടത്തിപ്പുകാരന്‍ കമല്‍ താപ്പയും അദ്ദേഹത്തിന്റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസയം, സംഭവത്തിന് വര്‍ഗീയ നിറം നല്‍കേണ്ടെന്നായിരുന്നു ബിശ്വനാഥ് ജില്ലാ പൊലീസിന്റെ വാദം.

പശു സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനമാണ് അസം. അസം കാലി സംരക്ഷണ നിയമം 1950 അനുസരിച്ച് 14 വര്‍ഷം പ്രായമുള്ള, ജോലിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ കൊല്ലാം.