"മിസോറാമിനെ ബി.ജെ.പി നേതാക്കളെ കൊണ്ട് തള്ളാനുള്ള ഇടമാക്കി"; ശ്രീധരൻ പിള്ളയെ ഗവർണറാക്കിയതിൽ പ്രതിഷേധിച്ച് പ്രാദേശിക രാഷ്ട്രീയ സംഘടനകൾ

ഗവർണർ പദവി നൽകി ബി.ജെ.പി നേതാക്കളെ കൊണ്ട് തള്ളാനുള്ള ഇടമായി കേന്ദ്രം മിസോറാമിനെ മാറ്റിയതായി രാഷ്ട്രീയ പാർട്ടിയായ മിസോറം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ മിസോ സിർലായ് പവലും (എം‌എസ്‌പി) ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ ക്രൈസ്തവ ആഭിമുഖ്യമുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് നുഴഞ്ഞുകയറാനും സംസ്ഥാനത്ത് ഒരു ഇടം സൃഷ്ടിക്കാനുമുള്ള ഒരു മാലിന്യക്കൂമ്പാരമായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന പാർട്ടി വക്താവ് ലാലിയൻ‌ചുംഗ ദി ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.

കേന്ദ്രം വെള്ളിയാഴ്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ അസമിന്റെ കൂടി ഗവർണർ പദവി വഹിക്കുന്ന ജഗദീഷ് മുഖിക്ക് പകരമായി മിസോറാം ഗവർണറായി നിയമിച്ചിരുന്നു. ബിജെപി നേതാവായ കുമ്മനം രാജശേഖരനും കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും കഴിഞ്ഞാൽ കേരളത്തിൽ നിന്ന് മിസോറം ഗവർണർ ആവുന്ന മൂന്നാമത്തെ ആളാണ് പി.എസ്. ശ്രീധരൻ പിള്ള.

മിസോറാമിൽ ഒരു ഇടം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ശ്രീധരൻപിള്ളയുടെ നിയമനത്തെ സംസ്ഥാന കോൺഗ്രസ് സംശയത്തോടെ ആണ് കാണുന്നതെന്നും ലാലിയൻ‌ചുംഗ പറഞ്ഞു. ബിജെപിയോട് കടുത്ത അനിഷ്ടമുള്ള മിസോറം ജനങ്ങളെ വരുതിയിലാക്കുന്നതിനായി കേന്ദ്രം തന്ത്രപൂർവ്വം നാട്ടുകാരുമായി പൊരുത്തപ്പെടുന്ന മൃദുഭാഷികളായ ബിജെപി നേതാക്കളെ മിസോറാമിലേക്ക് അയയ്ക്കുന്നു. പിള്ളയെ ഗവർണറായി നിയമിക്കുന്നതിൽ ബിജെപിയ്ക്ക് സംസ്ഥാനത്തേക്ക് കടക്കുക എന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവുമില്ല, ” അദ്ദേഹം പറഞ്ഞു. ശ്രീധരൻപിള്ളയുടെ വ്യക്തിപരമായ സ്വഭാവത്തോട് കോൺഗ്രസിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാർക്കുള്ള ഒരു മാലിന്യക്കൂമ്പാരമായി കേന്ദ്രം മിസോറാമിനെ ഉപയോഗിക്കുകയാണെന്ന് മിസോ സിർലായ് പോൾ പ്രസിഡന്റ് എൽ. റാം‌ഡിൻ‌ലിയാന റെന്ത്‌ലെയ് ആരോപിച്ചു.

2014- ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം കുറഞ്ഞത് ഒമ്പത് ഗവർണർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പാർട്ടി ചായ്‌വ് പരിഗണിക്കാതെ വിദ്യാർത്ഥി സംഘടന ആരെയും സ്വാഗതം ചെയ്യുന്നു, പക്ഷേ രാജ്ഭവൻ സംഗീത കസേരകളിക്കായി ഉപയോഗിക്കരുത്- റെന്ത്‌ലെയ് പറഞ്ഞു.