കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കാന്‍ നൂറ് കോടി; മുഖ്യമന്ത്രി വാക്ക് മാറ്റി; സഹകരിക്കുന്നില്ല; പിണറായിക്ക് എതിരെ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരി

ലോക്‌സഭയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിനെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്ഗരി. ലോകസഭയിലാണ് അദേഹം പിണറായിക്കെതിരെ രംഗത്തെത്തിയത്. ദേശീയപാത നിര്‍മാണത്തെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക്ക ഉത്തരം പറയവേയാണ് അദേഹം വിമര്‍ശനം ഉന്നയിച്ചത്.

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത നിര്‍മിക്കണമെങ്കില്‍ 100 കോടി രൂപയാണ് ചെലവ്. ദേശീയപാത വികസനത്തിന് ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ധാരണ ഉണ്ടാക്കിയിരുന്നു. പിന്നീട് പിണറായി ഒരു കാര്യം പോലും വ്യക്തമാക്കാതെ ധാരണയില്‍ നിന്നും പിന്മാറിയെന്നും ഗഡ്ഗരി പറഞ്ഞു. ഭൂമിയുടെ പണം ഇപ്പോള്‍ കേരളം നല്‍കുന്നില്ല. നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത്. കേന്ദ്രമന്ത്രി കേരളത്തിലെ എംപിമാരെ ചൂണ്ടിയാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, കേരളത്തില്‍ 40,453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 403 കിലോമീറ്റര്‍ പുതിയ ദേശീയ പാതയാണ് നിര്‍മ്മിക്കുക. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ട്രാവന്‍കൂര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത സഹമന്ത്രി ജനറല്‍ വി. കെ. സിംഗ് (റിട്ട), വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. 403 കിലോമീറ്ററിലെ വികസന പദ്ധതികള്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്.