യുപിയിലെ കർഷകരുടെ കൊലപാതകത്തിൽ അറസ്റ്റിലായ മന്ത്രിയുടെ മകൻ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒക്‌ടോബർ 3 ന് നാല് കർഷകർക്കും ഒരു മാധ്യമപ്രവർത്തകനും നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേത് ഉൾപ്പെടെ മൂന്ന് വാഹനങ്ങളുടെ വാഹനവ്യൂഹം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൊലപാതകത്തിൽ അഞ്ച് ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തു.

കർഷകരെ ഇടിച്ചുതെറിപ്പിച്ച എസ്‌യുവിയുടെ ഡ്രൈവിംഗ് സീറ്റിൽ മന്ത്രിയുടെ മകൻ ഉണ്ടായിരുന്നുവെന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. 12 മണിക്കൂർ നീണ്ട പൊലീസ് ചോദ്യം ചെയ്യലിനൊടുവിൽ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു അറസ്റ്റ്.

“ആശിഷ് മിശ്ര ഡെങ്കി ബാധിതനാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സാമ്പിൾ വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് വന്നാൽ ചിത്രം വ്യക്തമാകും,” ലഖിംപൂർ ഖേരി ജില്ലാ ജയിൽ സൂപ്രണ്ട് പി പി സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയടക്കം 13 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകങ്ങൾ നടക്കുമ്പോൾ താൻ കുറ്റകൃത്യസ്ഥലത്തായിരുന്നുവെന്ന ആരോപണം ആശിഷ് മിശ്ര നിഷേധിച്ചു; താൻ തന്റെ പിതൃ ഗ്രാമത്തിൽ (ഏകദേശം രണ്ട് കിലോമീറ്റർ അകലെ) ഉണ്ടായിരുന്നുവെന്നും ദിവസം മുഴുവൻ അവിടെ കഴിഞ്ഞുവെന്നും പ്രതി അവകാശപ്പെട്ടു.

ഒക്‌ടോബർ 9 ന് അറസ്റ്റിലായതിന് ശേഷം ഒക്ടോബർ 11നാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡ് കാലാവധി ഒക്ടോബർ 12ന് ആരംഭിച്ച് 15ന് അവസാനിച്ചു. ആദ്യ റിമാൻഡ് കാലാവധി അവസാനിച്ചതിന് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ലഖിംപൂർ ജയിലിലേക്ക് അയച്ചു.