"മാനസിക വൈകല്യമുള്ളവർ": കോൺഗ്രസിന് എതിരെ ബി.ജെ.പിയിൽ ചേർന്ന ഖുഷ്ബു സുന്ദർ  

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന നടി ഖുഷ്ബു സുന്ദർ തന്റെ മുൻ പാർട്ടിക്കെതിരെ ഇന്ന്  രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. കോൺഗ്രസിന് “ബുദ്ധിയുള്ള സ്ത്രീകളെ ആവശ്യമില്ല” എന്നും പാർട്ടിക്കുള്ളിൽ “സത്യം സംസാരിക്കാൻ സ്വാതന്ത്ര്യമില്ല” എന്നും ഖുഷ്ബു പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ വക്താവായിരുന്ന ശക്തമായ സോഷ്യൽ മീഡിയ സാന്നിദ്ധ്യമുള്ള ഖുഷ്ബു സുന്ദർ, കോൺഗ്രസിൽ നിന്ന് പുറത്തുപോയ ശേഷം, ചില നേതാക്കൾ നിബന്ധനകൾ അടിച്ചേൽപ്പിക്കുമായിരുന്നെന്നും പാർട്ടിയിൽ അടിച്ചമർത്തൽ ഉണ്ടായിരുന്നെന്നും ആരോപിച്ചു.

ഖുഷ്ബുവിന്റെ പുറത്തു പോവൽ അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ചെന്നൈ വിമാനത്താവളത്തിലെത്തിയ ഖുഷ്ബു സുന്ദർ സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച് കോൺഗ്രസിനെ മാനസിക വൈകല്യമുള്ളവരായി വിശേഷിപ്പിച്ചു.

“ഞാൻ കോൺഗ്രസിനോട് വിശ്വസ്തയായിരുന്നു, പക്ഷേ കോൺഗ്രസ് എന്നോട് അനാദരവ് കാണിച്ചു … അവർക്ക് (കോൺഗ്രസിന്) ബുദ്ധിയുള്ള ഒരു സ്ത്രീയെ ആവശ്യമില്ല. എന്നെ ഒരു അഭിനേത്രിയായി മാത്രം കാണുന്നത് കോൺഗ്രസിന്റെ വിലകുറഞ്ഞ ചിന്താഗതി തുറന്നു കാണിക്കുന്നു,” ബിജെപി ഓഫീസിൽ നിന്നുള്ള പത്രസമ്മേളനത്തിൽ ഖുഷ്ബു പറഞ്ഞു.

Read more

“സത്യം സംസാരിക്കാൻ സ്വാതന്ത്ര്യം നൽകാത്ത ഒരു പാർട്ടി എങ്ങനെ നല്ലത് ചെയ്യും?” എന്ന് പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്നയാൾ എന്ന് സ്വയം വിശേഷിപ്പിച്ച ഖുഷ്ബു, സാമൂഹ്യ പ്രവർത്തകനായ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവ് പെരിയാർ ഇ.വി രാമസാമിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്നു എന്ന് പറഞ്ഞു.