ആര്‍ത്തവം വൃത്തികെട്ട കാര്യം, സഭയില്‍ ചര്‍ച്ച ചെയ്യരുത്; ബി.ജെ.പി, എം.എല്‍.എ

സ്ത്രീകളുടെ ആര്‍ത്തവത്തെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ലോകാം താസ്സര്‍. നിയമസഭ ഒരു പുണ്യസ്ഥലമാണ്. ആര്‍ത്തവം പോലുള്ള വൃത്തികെട്ട കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യരുത് എന്നുമാണ് എംഎല്‍എ പറഞ്ഞത്.

വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് ഒരു ദിവസം അവധി നല്‍കണം എന്ന ആവശ്യവുമായി ബന്ധപ്പെട്ടുള്ള ബില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്ത് കൊണ്ടായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഇത്തരം കാര്യങ്ങളെ കുറിച്ച് വനിതാ കമ്മീഷനില്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇറ്റലി, ജപ്പാന്‍ പോലുള്ള രാജ്യങ്ങളും ഇന്ത്യയില്‍ ബിഹാര്‍, കേരളം പോലുള്ള സംസ്ഥാനങ്ങളും ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് അവധി കൊടുക്കുന്നത് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് എന്ന് കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞു.

എന്നാല്‍, ബിജെപി എംഎല്‍എമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സഭയില്‍ ചര്‍ച്ചക്ക് വെയ്ക്കാന്‍ കഴിയാതെ പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ നിനോങ് എറിങ് അവതരിപ്പിച്ച പ്രമേയത്തെയും എംഎല്‍എമാര്‍ എതിര്‍ത്തു.

അരുണാചല്‍ പ്രദേശിലെ ന്യിഷി ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് ബിജെപി എംഎല്‍എമാര്‍ ബില്ലിനെ എതിര്‍ത്തത്. ഈ ഗോത്രവര്‍ഗത്തിന്റെ ആചാര പ്രകാരം ‘അശുദ്ധിയുള്ള’ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അകലം പാലിച്ച് ദൂരെ വേണം കിടന്നുറങ്ങാന്‍. അതുപോലെ മറ്റ് ആളുകളുടെ അടുത്തേക്കൊന്നും വരാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നൊക്കയാണ് ബിജെപി എംഎല്‍എമാര്‍ പറഞ്ഞത്.

Read more

ആര്‍ത്തവ സമയത്ത് അവധി എന്നത് കേരളത്തിലും ബിഹാറിലുമൊക്കെ അനുവദിച്ചിട്ടുണ്ടാകാം, എന്നാല്‍ അത് അരുണാചല്‍ പ്രദേശില്‍ സാധിക്കില്ലെന്നും എംഎല്‍എമാര്‍ കൂട്ടിച്ചേര്‍ത്തു.