ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കും; മുന്നറിയിപ്പുമായി മെഹബൂബ മുഫ്തിയുടെ മകൾ

ഓഗസ്റ്റ് മുതൽ ജയിലിൽ അടക്കപ്പെട്ട  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മകൾ സന ഇൽറ്റിജ ജാവേദ് പറഞ്ഞു. നിലവിലെ താമസസ്ഥലത്ത് നിന്ന് അമ്മയെ മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാരിനായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വമെന്നും മകൾ മുന്നറിയിപ്പ് നൽകി.

“എന്റെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ഞാൻ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. കഠിനമായ ശൈത്യകാലത്തെ നേരിടാൻ പാകത്തിന് സജ്ജീകരിച്ചിരിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ ഒരു മാസം മുമ്പ് ഡിസി (ഡെപ്യൂട്ടി കമ്മീഷണർ) ശ്രീനഗറിന് കത്തെഴുതി. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യൻ സർക്കാർ ഉത്തരവാദിയായിരിക്കും “. തടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന ഇൽറ്റിജ ജാവേദിന്റെ ഒരു ട്വീറ്റിൽ പറഞ്ഞു.

ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് എഴുതിയ കത്തും അവർ പോസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാൽ 60- കാരിയായ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകൾ ഒരു ഡോക്ടർ  നടത്തിയിട്ടുണ്ടെന്നും കത്തിൽ അവർ പറയുന്നു. അമ്മയുടെ ശരീരത്തിലെ വിറ്റാമിൻ ഡി, ഹീമോഗ്ലോബിൻ, കാൽസ്യം എന്നിവയുടെ അളവ് കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി, ഇൽറ്റിജ ജാവേദ് പറഞ്ഞു.

കശ്മീരിലെ കഠിനമായ ശൈത്യകാലത്തെ നേരിടാൻ അവർ ഇപ്പോൾ താമസിക്കുന്ന താമസസൗകര്യം പര്യാപ്തമല്ല … കൂടുതൽ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, കത്തിൽ പറയുന്നു.