'കര്‍ഷകരോട് കലഹിക്കരുത്, അപകടകാരികള്‍'; കേന്ദ്രത്തിന് മേഘാലയ ഗവര്‍ണറുടെ മുന്നറിയിപ്പ്

കര്‍ഷകരുമായി കലഹത്തിന് നില്‍ക്കരുതെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകര്‍ അപകടകാരികളാണെന്നും, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അവര്‍ ഏക്രമണത്തിലേക്ക് നീങ്ങുമെന്നുമാണ് സത്യപാല്‍ മാലിക് പറഞ്ഞത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം വിമര്‍ശിച്ചിരുന്ന നേതാവാണ് സത്യപാല്‍ മാലിക്.

‘ഡല്‍ഹിക്കുള്ള എന്റെ നിര്‍ദ്ദേശം എന്തെന്നാല്‍, കര്‍ഷകരുമായി കലഹിക്കരുത്, അവര്‍ അപകടകാരികളാണ്. കര്‍ഷകര്‍ക്ക് വേണ്ടത് ചര്‍ച്ചകളിലൂടെയോ പോരാട്ടത്തിലൂടെയോ അവര്‍ നേടപും.ലഭിക്കും. ആവശ്യമെങ്കില്‍, ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ അവര്‍ അക്രമാസക്തരാവുകയും ചെയ്യും.’, അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ തന്റെ സ്ഥാനം നഷ്ടപ്പെടാമെന്നും, എന്നാല്‍ തന്റെ ശബ്ദം ഉയര്‍ത്തുന്നതിനോ, അഭിപ്രായം പറയുന്നതിനോ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്ന് താന്‍ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ഷകര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കേന്ദ്രം പാലിക്കണമെന്ന് മാലിക്ക് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കര്‍ഷകര്‍ വീണ്ടും പ്രതിഷേധങ്ങളിലേക്ക് നീങ്ങും. അവരുടെ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റണമെന്ന് അവര്‍ക്കറിയാമെന്ന് മാലിക് മുന്നറിയിപ്പ് നല്‍കി.

അതേസമയം കേന്ദ്രവുമായി തനിക്ക് ശത്രുതയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കര്‍ഷകരുടെ വിഷയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ധിക്കാരത്തോടെ പെരുമാറിയെന്ന് നേരത്തെ മാലിക് വെളിപ്പെടുത്തിയിരുന്നു. ലഖിംപ്പൂര്‍ ഖേരി സംഭവത്തിലുള്‍പ്പടെ കേന്ദ്രത്തിനെതിരെ മാലിക് വിമര്‍ശനം ഉന്നയിച്ചിരുന്നു.