ബാലറ്റ് പേപ്പറുപയോഗിച്ചാല്‍ ബിജെപി നിലം തൊടില്ലെന്ന് മായവതി; വോട്ടിങ് മെഷീന്‍ 'കളി'യാണെന്ന് അഖിലേഷ് യാദവ്

യുപിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തെ വെല്ലുവിളിച്ച് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നേടിയ വിജയത്തെ കളിയാക്കിയാണ് യുപി മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതി രംഗത്തെത്തിയത്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുപയോഗിച്ചാല്‍ ബിജെപിയെ നിലം തൊടിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീനിലൂടെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറാകണം. ബിജെപ്പിക്കൊപ്പമാണ് ജനങ്ങളെന്ന് വിശ്വസിക്കുന്നതെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണം. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന് താന്‍ ഉറപ്പു പറയുന്നുവെന്നും മായാവതി വ്യക്തമാക്കി.

യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്നായിരുന്നു മായാവതി ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, യുപി പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ 15 ശതമാനം സീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായാത്. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച സ്ഥലങ്ങളിലാകട്ടെ ബിജെപിയുടെ ജയം 46 ശതമാനമായി ഉയര്‍ന്നുവെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ട്വിറ്ററിലൂടെ ആരോപിച്ചു.