ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ ചെയ്യുന്നത് അന്യായവും നിയമവിരുദ്ധവും, ലക്ഷ്യമിടുന്നത് ഒരു സമുദായത്തെ; മായാവതി

ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ഒരു പ്രത്യേക സമുദായത്തെയാണ് ലക്ഷ്യമിടുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി. ബുൾഡോസർ ഉപയോഗിച്ച് വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമവിരുദ്ധവുമാണെന്നും, ഈ വിഷയം കോടതികൾ ശ്രദ്ധിക്കണമെന്നും മായാവതി അഭ്യര്‍ഥിച്ചു.

ഭയത്തിന്‍റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രതിഷേധങ്ങളെ തകർക്കുന്നതിനും ബുൾഡോസറുകള്‍ ഉപയോഗിക്കുകയാണന്നും. വീടുകൾ തകർക്കുന്നതിലൂടെ മുഴുവൻ കുടുംബത്തെയുമാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്. തെറ്റായ ഈ നടപടി കോടതി തിരിച്ചറിയണം.

നിയമത്തെ നോക്കുകുത്തിയാക്കി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നിരപരാധികളുടെ കുടുംബങ്ങളെ തകര്‍ക്കുകയാണന്നും മായാവതി പറഞ്ഞു. പ്രവാചകനിന്ദ നടത്തിയ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്‍റെ വീട് ഭരണകൂടം തകർത്തതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.  രണ്ട് പ്രതികളെയും ജയിലിലേക്ക് അയക്കാത്തത് കടുത്ത പ്രീണനവും ദൗർഭാഗ്യകരവുമാണെന്നും ഇരുവരെയും ഉടനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യതയാണെന്നും മായാവതി പ്രതികരിച്ചു.