വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടുത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു

വിശാഖപട്ടണത്തെ തുറമുഖത്ത് വൻ തീപിടുത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനാൽ ആളപായമില്ല. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.

ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടിൽ നടത്തിയ പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം. സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു.

ഇതിൽ നിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സ് സംഘവും എത്തിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണ്. സംഭവത്തിൽ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ട്.