ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. ​പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്. കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കപ്പൽ തടയാൻ നാവികസേന കപ്പൽ വഴിതിരിച്ചുവിട്ടുവെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു. എൻസിബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടയാനായത്.

ഒരാഴ്ച മുമ്പ് പുണെയിലും ന്യൂഡൽഹിയിലുമായി രണ്ട് ദിവസത്തെ റെയ്ഡുകളിൽ 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മൊഫെഡ്രോൺ പിടിച്ചെടുത്തിരുന്നു.