മാവോയിസ്റ്റ്, ലഹരി, ഭീകര സാന്നിദ്ധ്യം; രാജ്യവ്യാപകമായി എന്‍.ഐ.എ റെയ്ഡ്

മാവോയിസ്റ്റ്, ലഹരി, ഭീകര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ്. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടക്കുന്നത്. ജമ്മു കശ്മീര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ജമ്മു കശ്മീരില്‍ 16 കേന്ദ്രങ്ങളിലാണ് പരിശോധന. സെപ്റ്റംബര്‍ 16 മാവോയിസ്റ്റ് രൂപീകരണ ദിനാഘോഷത്തിന്റെ ഭാഗമായി 2016 സെപ്തംബര്‍ 23 മുതല്‍ 30 വരെ നിലമ്പൂര്‍ വനത്തില്‍ പരിശീലന ക്യാമ്പും ആയുധ പരിശീലനവും പതാക ഉയര്‍ത്തലും നടത്തിയെന്നും അതിനുള്ള ഗൂഢാലോചന നടന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മലപ്പുറം എടക്കരയില്‍ ചേര്‍ന്ന മാവോയിസ്റ്റ് യോഗത്തിലാണ് ഈ ഗൂഢാലോചനയെന്നും എന്‍.ഐ.എ തിരിച്ചറിഞ്ഞു.

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നക്സല്‍ അനുഭാവികളായ മൂന്നു പേരുടെ വീടുകളിലും ശിവഗംഗയില്‍ ഒരാളുടെ വീട്ടിലുമാണ് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്. കേരളത്തില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്. നിലമ്പൂര്‍ ക്യാമ്പു മായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരെയാണ് എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള നക്സല്‍ നേതാവ് രാമനാഥപുരം സ്വദേശി കാളിദാസ്, കോയമ്പത്തുര്‍ സ്വദേശി ഡാനിഷ് എന്ന കൃഷ്ണ, തേനി സ്വദേശി വേല്‍മുരുകന്‍, കോയമ്പത്തൂര്‍ സ്വദേശി സന്തോഷ് കുമാര്‍, മണിവാസകം, കുപ്പുരാജ്, അജിത, കാര്‍ത്തിക്, രണ്ട് കര്‍ണാടക സ്വദേശികള്‍, കേരളത്തില്‍ നിന്നുള്ള ഒമ്പത് പേര്‍ എന്നിവരാണ് പ്രതികള്‍. നിലമ്പൂര്‍ ക്യാമ്പുമായി ബന്ധപ്പെട്ട് കേരള എ.ടി.എസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസെടുത്തത്.

അതിനിടെ കശ്മീര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്  രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന തുടരുകയാണ്. ഡല്‍ഹിയില്‍ നിന്ന് ഒരു പാക് ഭീകരന്‍ അറസ്റ്റിലായി. ഉത്സവകാലമായതോടെ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ലഹരിക്കടത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരവുമാണ് പരിശോധനയ്ക്ക് കാരണം. ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ഒളിച്ചു താമസിച്ചിരുന്ന പാക് പഞ്ചാബ് സ്വദേശിയായ മൊഹദ് അഷ്റഫ് എന്ന ഭീകരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന്് എ.കെ 47, പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും ഗ്രനേഡുകളും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ യു.എ.പി.എ, സ്ഫോടകവസ്തു നിയമം, ആയുധ നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും എന്‍.ഐ.എ അറിയിച്ചു. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കിലും പൊലീസ് തിരച്ചില്‍ നടത്തി.

ജമ്മുവില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരര്‍ ആ്രകമണം നടത്തുന്ന പശ്ചാത്തലത്തിലാണിത്. ഭീകരരോട് അനുഭാവമുള്ള 700ല്‍ ഏറെ പേരെ കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റു ചെയ്തിരുന്നു. ഷോപിയാനില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഫീരിപോറ മേഖലയിലാണ് സൈന്യവും പൊലീസും സംയുക്തമായി ഭീകരരെ നേരിടുന്നത്. ഷോപിയാനില്‍ പുലര്‍ച്ചെ മൂന്ന ഭീകരരെ സൈന്യം വധിച്ചിരുന്നു. മുദ്ര തുറമുഖത്തുനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റെയ്ഡ്. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന.