കലാപത്തിന് അവസാനമില്ല; മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി

മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 21 വരെ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. സംസ്ഥാനത്തിന്റെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

മണിപ്പൂരിൽ നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടുമെന്നും ഒക്‌ടോബർ 21 ന് രാത്രി 7:45 വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആൾക്കൂട്ട ആക്രമണം, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുൾപ്പെടെ ചൂണ്ടിക്കാട്ടി ഡിജിപി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട മെയ് 3 മുതലാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ നിയന്ത്രങ്ങൾ കൊണ്ടുവന്ന് തുടങ്ങിയത്. തുടർന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വ്യാപക പ്രതിക്ഷേധത്തിന് വഴിതെളിച്ചിരുന്നു.

ഇതിന് പിന്നാലെ സെപ്റ്റംബര്‍ 26 ന് വീണ്ടും ഇന്റർനെറ്റ് സേവനം നിർത്തലാക്കി. എന്നാൽ ഒക്ടോബര്‍ ഒമ്പതിന് ഒരാളെ ചുട്ടുകൊല്ലുകയും കൂടി ചെയ്തതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇതേതുടർന്ന് ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടിയിരുന്നു.