വിദ്യാര്‍ത്ഥികളുടെ കൊലപാതകം: സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരിൽ, വീണ്ടും ഇന്റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തി സർക്കാർ

മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്നതിനായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും സംഘവും ഇന്ന് മണിപ്പൂരില്‍ എത്തും. വിദ്യാര്‍ത്ഥികളുടെ കൊലപാതക വിവരം പുറംലോകം അറിഞ്ഞതോടെ വൻ പ്രക്ഷോഭങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കൊലപതകങ്ങൾക്ക് പിന്നില്‍ കുക്കി തീവ്രസംഘടനകളാണെന്ന് ആരോപിച്ച് പ്രതിഷേധം തുടരുകയാണ്. നേരത്തെ നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് നിരോധനം നീക്കിയതോടെ പുറത്തുവന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും ഇംഫാലില്‍ മെയ്‌തെയ് യുവാക്കളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മണിപ്പൂരില്‍ 24 എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

ജൂലൈയിൽ മണിപ്പൂരിൽ നിന്ന് കാണാതായ മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്ന ഫോട്ടോയും മരിച്ച നിലയില്‍ കിടക്കുന്ന ഫോട്ടോയുമാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുമായി നില്‍ക്കുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് അത്യാധുനിക സൈബര്‍ ഫൊറന്‍സിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് വിവരം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായി ആരും മുന്നോട്ടുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.