ദുരന്തസമയത്ത് അദ്‌ഭുതപ്പെടുത്തുന്ന ജീവൻരക്ഷാപ്രവർത്തനം; മലപ്പുറത്തെ പുകഴ്ത്തി മനേകാ ഗാന്ധി

കരിപ്പൂർ വിമാനാപകടത്തിൽ എല്ലാം മറന്നു ധീരമായി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി. കോവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുക്കാതെ വിമാനത്തിനു തീ പിടിച്ചുണ്ടായേക്കാവുന്ന അപകടം വകവെയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ മനേക ഗാന്ധിക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു.

അബ്ബാസിൻറെ  ഇ. മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് വിമാന ദുരന്തസമയത്ത് അദ്‌ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവൻരക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയത്. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികൾക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു

നേരത്തെ, പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മനേകാ ഗാന്ധി നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിൽ പ്രതിഷേധമറിയിച്ചു മൊറയൂർ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എംപി മറുപടി നൽകിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമർശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.