മമതയുടെ സ്വകാര്യവസതിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ. മമതയുടെ ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലാണ് ഞായറാഴ്ച പുലർച്ചെ യുവാവ് അതിക്രമിച്ച് കയറിയത്. ഏതാനും മണിക്കൂർ വീടിന്റെ പരിസരത്ത് തങ്ങിയ ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു വെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.

പ്രതിയുടെ പൂർണവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും  പൊലീസ് പറഞ്ഞു. ഞാറഴ്ച്ച പുലർച്ചെ ഒരു മണിയോടെ 34 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമതയുടെ വീടിന്റെ മതിൽ ചാടിയാണ് പ്രതി അകത്തേക്ക് കടന്നത്. രാത്രി മുഴുവൻ വീട്ടുമുറ്റത്തെ മൂലയിൽ ഇരുന്ന ഇയാളെ രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖ്യമന്ത്രിയുെട സുരക്ഷ ഉദ്യോ​ഗസ്ഥരാണ് കാളിഘട്ട് പൊലീസിനെ വിവരമറിയിച്ചത്. പ്രതിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണന്ന് സിറ്റി പോലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Read more

അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ മുഴുവൻ മറികടന്ന് പ്രതി എങ്ങനെ വീട്ടുവളപ്പിലേക്ക് കയറിയെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സുരക്ഷവീഴ്ചയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.