കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. കൗശല്‍ കിഷോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള പിസ്റ്റൾ കണ്ടെടുത്തു. കേന്ദ്ര ഭാവന, നഗരകാര്യ സഹമന്ത്രിയാണ് കൗശല്‍ കിഷോർ.

ഇന്ന് പുലർച്ചെ 4.15 ഓടേയാണ് സംഭവം. കൊല്ലപ്പെട്ട വികാസ് ശ്രീവാസ്തവ, കൗശൽ കിഷോറിന്റെ മകൻ വികാസ് കിഷോറിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. അതേസമയം പൊലീസ് കണ്ടെടുത്ത പിസ്റ്റൾ മകന്റേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.